Sunday, February 21, 2010

അതിമോഹം

മുഖത്തേക്ക് ശക്തിയായി വെള്ളം തെറിച്ചു വീണാണവൻ ഉറക്കം ഞെട്ടിയത് .ഇതു പതിവില്ലാത്തതാണ് സാധാരണ വെയിലടിച്ചു ശരീരം ചൂടാകുമ്പൊഴേ അവൻ എഴുന്നേൽക്കാറുള്ളൂ .കണ്ണിലേക്കടിച്ചു കയറിയ ചെളി വെള്ളത്തിൽ അവനാദ്യം ഒന്നും വ്യക്തമായില്ല.പൈപ്പു പൊട്ടി കാണണം. വെള്ളം മണ്ണിനടിയിൽ നിന്നു കുമിള കുമിളയായി പൊന്തി ചാലിട്ടൊഴുകുന്നു .

മുന്നിലെ റോഡ് 8 മണിയുടെ തിരക്കിലേക്കുണർന്നു കഴിഞ്ഞിരിക്കുന്നു.സ്ക്കൂൾ കുട്ടികൾ ബസ്സ് വരുന്നതും കാത്ത് അവിടവിടെ കൂട്ടമായി നിപ്പുണ്ട് .അവനെക്കാൾ രണ്ടുമൂന്നു വയസ്സിനു മുതിർന്ന,കഴുത്തിൽ വാട്ടർ ബോട്ടിലും തൂക്കി ചിണുങ്ങി കരയുന്ന കുട്ടികളെ അമ്മമാർ വലിച്ചു കൊണ്ടു പോകുന്നു .തന്റെ അത്ര പോന്ന,വർണ്ണങ്ങൾ വാരി വിതറിയ കുഞ്ഞുടുപ്പുകളും ഇട്ട് തന്റെ നാക്കിനു വഴങ്ങാത്ത എന്തൊക്കെയൊ ശബ്ദ്ധങ്ങൾ ഉണ്ടാക്കി നടന്നു പോകുന്ന കുട്ടികളെ അവനെന്നും ഒരു പകപ്പോടെ ശ്രദ്ധിക്കാറുണ്ട്.ഇടക്കവൻ അവരെ പോലെ രണ്ടു കാലിൽ നിവർന്നു നിന്നു നോക്കും കുഴപ്പമില്ല എന്നാലും മുട്ടിലിഴയുന്നതാണ് അവനു സുഖം

ഒഫീ‍സിൽ പോകുന്ന തിരക്ക് ആവുന്നതെ ഉള്ളൂ .റോഡിൽ എത്രയും പെട്ടന്നു ലക്ഷ്യത്തിലെത്താൻ പാഞ്ഞ് പോകുന്ന വണ്ടികൾ തിരക്കു കൂടിയ ചിലത് റോഡ് വിട്ട് മണ്ണിലെ വെള്ളച്ചാലിലേക്കിറങ്ങുന്നു.അപ്പോഴെല്ലാം അരയിൽ ഒരു ചുവന്ന ചരടല്ലാതെ മറ്റൊന്നും ഇല്ലാത്ത അവന്റെ ദേഹം നനഞ്ഞു കൊണ്ടിരുന്നു.അരയിലെ ചരടിന്റെ ഒരറ്റം പഴയൊരു ടെലിഫോൺ കാലിലാണ് കെട്ടിയിരുന്നത്

അവനെഴുന്നേറ്റ് പതുക്കെ ചാലിൽ നിന്ന് ആകാവുന്ന അകലത്തിൽ പോയിരുന്നു.വലിയ നീളമില്ലാത്ത ചരട് പോസ്റ്റിനുചുറ്റുമുള്ള ഒരു ചെറിയ വട്ടത്തിലേക്കവന്റെ ലോകത്തെ ചുരുക്കിയിരുന്നു.അവിടേയും രക്ഷയില്ല അവനൊന്ന് വലിഞ്ഞു നോക്കി.ഹാവൂ നീറുന്നു നാളുകളായി കിടക്കുന്ന ചരടുരഞ്ഞ് അവിടവിടെ മുറിഞ്ഞിട്ടൂണ്ട് വെള്ളം വീഴുമ്പൊ വല്ലാത്ത നീറ്റൽ.പണ്ടവനു കരച്ചിൽ വന്നിരുന്നു ഉറക്കെ കരഞ്ഞിരുന്നു.പിന്നെ പിന്നെ അവനതു മറന്നു ഉപയോഗിക്കാത്തതെന്തും തനിയെ നശിക്കുന്ന നിയമം പതിയെ അവന്റെ കണ്ണീർ ഗ്രന്ഥിയേയും ബാധിച്ചിരുന്നിരിക്കണം

ആക്രി കടയോട് ചേർന്ന് കെട്ടിയ ടാർപ്പാളിൻ ചാച്ചിറക്ക്.കുറച്ചു കാലം മുമ്പു വരെ അവിടെ തന്നെ ആണ് അവൻ പകൽ കഴിച്ചു കൂട്ടിയിരുന്നത് .ഇടക്കെന്നൊ കടയുടെ അറ്റകുറ്റപണിക്കു ടാർപ്പാളിൻ പൊളിച്ചപ്പോഴാണു ഇവിടെ കൊണ്ട് കിടത്തിയത് .ഏതോ മഹാമനസ്ക്കൻ എറിഞ്ഞിട്ടു പോയ അഞു രൂപാ തുട്ട് വീണ്ടു പഴയ സ്ഥലത്തേക്ക് മടങ്ങി പോകാൻ ഉള്ള അവന്റെ അവസരം നിഷേദിച്ചു.ഇടക്കിടക്ക് നാണയത്തുട്ടുകൾ അടൂത്തു വന്നു വീണ് അവനെ പരിഹസിച്ചു കോണ്ടിരുന്നു.

ഇപ്പൊ ആക്രി പെറുക്കലും കഴിഞ്ഞു ആ സ്ത്രീ മടങ്ങി വരുന്നതു വരെ അവനവിടെ തന്നെ കിടക്കണം.പകലിലെ വെയിൽ മുഴുവനും കൊണ്ട് തളർന്ന ഉറക്കത്തിലെപ്പഴൊ അവരവനെ ടാർപ്പാളിനു താഴെ കൊണ്ട് പൊയി കിടത്തും.അതു വഴി കടന്നു പോയ മഹാമനസ്ക്കരുടെ അലിവിന്റെ നാണയതുട്ടുകളും പെറുക്കിയെടുകും.മുലപ്പാലിന്റെ രുചി അറിയാത്ത അവന്റെ നാവിന് അമ്മ എന്ന പദം വഴങ്ങാത്ത ഒന്നായിരുന്നു ആരും വിളിക്കാൻ നിർബന്ധിച്ചതും ഇല്ല.

പകൽ വീണ്ടും പൊരിവെയിലിൽ

വിശക്കുന്നുണ്ട് വല്ലാതെ,ഇന്നലെ ഉച്ചക്കു കഴിച്ചതാണ്. അരികിൽ തന്നെ ഇരിപ്പുണ്ട് വക്കു പോട്ടിയ പിഞ്ഞാണത്തിൽ ഇന്നലെ രാത്രിയിൽ ഏതോ ഹോട്ടലിൽ നിന്നു വലിച്ചെറിഞ്ഞ ഭക്ഷണത്തിന്റെ ബാക്കി.ചെളിവെള്ളം വീണു കുഴഞ്ഞിരിക്കുന്നു കുറച്ചു കൂടി വിശക്കുമ്പൊ എങനേലും വാരി കഴിക്കാം

ഉച്ചത്തിലോരു കുര കേട്ട അവന്റെ ശ്രദ്ധ റോഡിനപ്പുറത്തേക്കു തിരിഞ്ഞു .റോഡിനപ്പുറത്തെ വലിയ വീട്ടിലെ പുതിയ നായയാണ്.നായയേ നടക്കാൻ കോണ്ടുപോകുന്ന സമയത്ത് അവൻ ശ്രദ്ധിക്കാറുണ്ട്.തന്നെ പ്പോലെ അരയിലല്ല കഴുത്തിലാണ് കുടുക്ക് അതു പക്ഷെ ചരടല്ല വലിയ വീതിയുള്ള പട്ടയാണ് മുറിയില്ല.രണ്ടു കാലിൽ നടക്കുമ്പൊഴെല്ലാം ബിസ്ക്കറ്റ് കഴിക്കാൻ കൊടുക്കുന്നു.താമസിക്കാൻ വെയിലും മഴയും കൊള്ളാത്ത ഇരുമ്പഴി ഉള്ള വീട്.ഇടക്കിടക്കു മുന്നിൽ കൊണ്ടു വെക്കുന്ന തിളങ്ങുന്ന പാത്രം നിറയെ പലതരത്തിലൂള്ള ഭക്ഷണം.

അവൻ തന്നത്താനെ ഒന്നു നോക്കി വലിയ വിത്യാസമില്ല തനിക്കും കൈകുത്തി അതു പോലെ നടക്കാനാവും.തന്റെ ശരീരത്തിൽ അവന്റെ അത്രക്കു രോമങ്ങളില്ല,പിന്നെ അൽ‌പ്പം മെലിഞ്ഞിട്ടുമാണ് അതു സാരല്ല്യാ,പക്ഷെ പുറകിൽ വളഞ്ഞുയർന്നു നിക്കുന്ന വാല് അതൊരു കുറവ് തന്നെ ആണ് .പരിണാമത്തിന്റെ വഴികളിൽ എവിടേയോ ഉപ്പേക്ഷിച്ചു പോന്ന ഒന്നിനു വേണ്ടി അവൻ വെറുതെ ആശിച്ചു .

എന്നാലും അവനൊന്നു ശ്രമിക്കാൻ തീരുമാനിച്ചു .വൈകിയില്ല നായയുമായി നടക്കാനിറങ്ങി താമസക്കാരൻ.ഒന്നു കുരച്ചു നോക്കി.ഇല്ല്യാ തൊണ്ടയിൽ നിന്ന് ഒരു ഞരക്കം മാത്രമേ വരുന്നൂള്ളൂ പോരാ.അയാൾ നടന്നകന്നു തൂടങ്ങി.ഇല്ല തോൽക്കാൻ പാടില്ല സർവ്വ ശേഷിയുമെടുത്ത് ഒരിക്കൽ കൂടി കുരച്ചു നോക്കി.ഇത്തവണ കൂരയെന്നു തോന്നിക്കുന്ന ഒരു ശബ്ദ്ധം പുറത്ത് വന്നു പക്ഷെ അയാളുടെ ശ്രദ്ധയെ ആകർഷിക്കാൻ മാത്രം പര്യ്യപ്തമായിരുന്നില്ല.പതിവില്ലാത്ത ശബ്ദ്ധം കേട്ട് നായ മാത്രം ഒന്നു തിരിഞ്ഞു നോക്കി ഇതെന്തു കളി എന്നു തോന്നി കാണണം.

താൻ പരാജയപ്പെടുന്നത് അവനറിഞ്ഞു.നായയേയും വലിച്ച് അയാൾ തിരിച്ചു വരുന്നു ഇനി ഒരവസരം ലഭിക്കില്ല. അയാളുടെ മുന്നിൽ നിന്നു ഒന്നു കുരക്കാനായാൽ,അവനെപ്പോലെ തനിക്കും കുരക്കാനാവും എന്നു കാണിച്ചുകോടുത്താൽ,അയാളെ കാലിൽ നക്കി സന്തോഷിപ്പിക്കാനായാൽ,അവനേക്കാൾ നന്നായി തനിക്ക് രണ്ടു കാലിൽ നടക്കാം എന്നു കാണിക്കാനായാൽ രക്ഷപ്പെട്ടു പിന്നൊരിക്കലും വെയിലും മഴയും കൊണ്ടു ഇങ്ങനെ കിടക്കേണ്ടി വരില്ല

ഇതുവരെ ഇല്ലാത്ത ആഗ്രഹത്തിന്റെ ശക്തിയിൽ അവനൊന്നാഞ്ഞു വലിച്ചു.മുഴുവൻ ശക്തിയുമെടുത്ത് പഴകി പിഞ്ഞി തുടങ്ങിയ ചരട് മൂറിഞ്ഞു.സമയമില്ല അയാൾ ഉള്ളിലേക്കു കയറാൻ തുടങ്ങിയിരിക്കുന്നു .റോഡിനപ്പുറത്തെ വീട് ലക്ഷ്യമാക്കി പാഞ്ഞു .നിർത്താ‍തെ തിരിയുന്ന ലോറി ചക്രങ്ങൾക്ക് അവനോരു പ്രതിബദ്ധമായതെ ഇല്ല.ഒരു ജോഡി ടയറുകൾ ഒരു ദയവുമില്ലാതെ അവനു മുകളിലൂടെ കയറിയിറങ്ങി

അൽ‌പ്പനേരത്തെ ഒരു മരവിപ്പിനു ശേഷം റോഡ് വീണ്ടും പഴയപടിയായി

ഒരു നായയുടെ ജീവിതം കൊതിച്ചവൻ, അതിമോഹമായതിനാലാവാം ജഡമായി,അരയിൽ പൊട്ടിയ ചരടുമായി ആരോ കൊണ്ടിട്ട പുതപ്പിനടിയിൽ കിടന്നു...

തനിക്കു മുമ്പിൽ വന്നു ചിതറിയ രക്തതുള്ളികൾ ഒന്നു മണത്ത് പോഷകഗുണം ഇല്ലെന്നു കണ്ടാവണം രുചിച്ചു നോക്കാൻ മിനക്കെടാതെ നായ തന്റെ കൂട്ടിലേക്ക് നടന്നു.



(കുറിപ്പ് : ഒരു സാഡിസ്റ്റിക്ക് നിലവാരത്തിൽ പോയോ ഈ സാധനം എന്നു സംശയം കുറച്ചു കടന്നു പോയെങ്കിൽ ക്ഷമിക്കുക.അരയിൽ പൊട്ടിയ ചരട് മാത്രമായി വണ്ടിക്കടിയിൽ ഓടി കയറിയ ഒരു നേർചിത്രം മനസ്സിൽ പതിഞ്ഞതാണ് പണ്ട്.എഴുതി വന്നപ്പൊ അതിങ്ങനെ ആയി കുറച്ച് കടും നിറത്തിൽ തന്നെ എഴുതണം എന്നൊരു വാശി റോഡിനപ്പുറത്ത് അവനെ കൊതിപ്പിച്ചത് ഒരു കളിപാട്ടമൊന്നുമാവില്ല എന്നോരു തോന്നൽ )

20 comments:

  1. ഇന്നാ പിടി ചക്ക, മാങ്ങ, തേങ്ങ എന്ന് വേണ്ടാ എല്ലാം..

    ((((((( ട്ടോ ))))))))

    ഇതെന്തു പറ്റി അളിയാ, ഒന്ന് മാറ്റിപ്പിടിച്ചല്ലോ, എന്തായാലും കൊള്ളാം..
    അവസാനം ഒരു നൊമ്പരം മാത്രം ബാക്കിയായി..
    ഇനിയും വെറൈറ്റി പ്രതീക്ഷിക്കുന്നു....

    ReplyDelete
  2. പറഞ്ഞ പോലെ മാറ്റി പിടിച്ചല്ലോ

    ReplyDelete
  3. ഏതോ മഹാമനസ്ക്കൻ എറിഞ്ഞിട്ടു പോയ അഞു രൂപാ തുട്ട് വീണ്ടു പഴയ സ്ഥലത്തേക്ക് മടങ്ങി പോകാൻ ഉള്ള അവന്റെ അവസരം നിഷേദിച്ചു

    ഇവിടെ എനിക്കൊരു മനസ്സിലാവായ്ക വന്നു.

    നിസ്സഹായരായ പാവം മനുഷ്യരുടെ കഥ
    അരയില്‍ കുടുക്കിട്ട്‌ കൊണ്ടുനടക്കുന്ന യജമാനലിലൂടെ
    തെളിഞ്ഞപ്പോള്‍ തന്നെ, ചാവാലിപ്പട്ടി കുടുങ്ങിക്കിടന്ന്
    കാണുന്ന കാഴ്ചകള്‍ വളരെ മിഴിവോടെ തന്നെ
    വരച്ചു കാണിച്ചു. നായ രംഗത്ത്‌ വന്നതോടെ
    കഥയെ കൊടുമുടിയിലെത്തിച്ചപ്പോഴും
    "തനിക്കു മുമ്പിൽ വന്നു ചിതറിയ രക്തതുള്ളികൾ ഒന്നു മണത്ത് പോഷകഗുണം ഇല്ലെന്നു കണ്ടാവണം രുചിച്ചു നോക്കാൻ മിനക്കെടാതെ നായ തന്റെ കൂട്ടിലേക്ക് നടന്നു."
    എന്ന അവസാന വരികളോടെ കഥ അവസാനിപ്പിക്കുമ്പോള്‍
    അവസാനിക്കുന്നില്ല എന്ന തോന്നല്‍ തന്നെയാണ്
    മനസ്സ് നിറയെ......
    ചോരയുടെ മണം തിരിച്ചറിയുന്ന നായകള്‍ കുട്ടത്തോടെ
    വന്നെത്തും എന്ന പ്രതിക്ഷയോടെ...!

    മനോഹരം മാഷേ.

    ReplyDelete
  4. ഒന്ന് മാറ്റിപ്പിടിച്ചല്ലോ, നന്നായിട്ടുണ്ട്..

    ReplyDelete
  5. ആദ്യഭാഗങ്ങള്‍ നന്നായി വിവരിച്ചു..പക്ഷെ ക്ലൈമാക്സ് പെട്ടെന്ന് അവസാനിച്ച പോലെ തോന്നി...

    ReplyDelete
  6. വളരെ നന്നായിരിക്കുന്നു .....
    നായയുടെ ജീവിതം മോഹിച്ചു .. എന്നാല്‍ എന്നെന്നേക്കു മായി നായയുടെ ജീവിതത്തെക്കാള്‍ മോശമായ ആ ജീവിതം , ഈ ദുരിതത്തില്‍ നിന്നും ഒരു കണക്കില്‍ രക്ഷപ്പെടല്‍ അല്ലെ

    ReplyDelete
  7. ഡാ നീ നന്നായിട്ട് എഴുതി . ടി .പദ്മനാഭന്‍റെ " ശേകൂട്ടി " എന്ന കഥ വായിച്ചിട്ടുണ്ടോ ? ഇത് വായിച്ചപ്പോള്‍ അതാണ്‌ ഓര്മ വന്നത് . പിന്നെ മനുഷ്യന്റെ അവസ്ഥ നീ നന്നായി എഴുതി കാണിച്ചു . എന്തൊക്കെയോ ചില ഭാഗ്യങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാനും നീയുമൊക്കെ ഇതുപോലെ തീര്‍ന്നേനെ അല്ലേ അളിയാ ? നമുക്ക് ഒക്കെ അഹങ്കരിക്കാന്‍ ദൈവം ഒരു പാട് തന്നിട്ടുണ്ട് .

    ReplyDelete
  8. ആ പാവം നായയുടെ ജീവിതം ആഗ്രഹിക്കുന്നു. നമുക്കൊക്കെ എന്തൊക്കെ സൌഭാഗ്യങ്ങളാ അല്ലേ?

    ReplyDelete
  9. ഒരു നായയേക്കാൾ ശോചനീയമായ ജീവിതാവസ്ഥവിശേഷത്തിന്റെ ദാരുണമായ അവസാനം അല്ലേ..
    എല്ലാം നന്നായി ചിത്രീകരിച്ചിരിക്കുന്നു വിന്നൂ..
    അവസാനം ദു:ഖത്തിന്റെ അംശങ്ങൾ മാത്രമായി കേട്ടൊ

    ReplyDelete
  10. ഇത്തവണ പ്രതീക്ഷിയ്ക്കാത്ത മാറ്റം തന്നെ, പക്ഷേ, വളരെ നന്നായ് തന്നെ എഴുതി.
    "പുറകിൽ വളഞ്ഞുയർന്നു നിക്കുന്ന വാല് അതൊരു കുറവ് തന്നെ ആണ് .പരിണാമത്തിന്റെ വഴികളിൽ എവിടേയോ ഉപ്പേക്ഷിച്ചു പോന്ന ഒന്നിനു വേണ്ടി അവൻ വെറുതെ ആശിച്ചു ."

    ഇതു പോലെ ഇനിയും എത്രയോ ജീവിതങ്ങള്‍ കൊതിയ്ക്കുന്നുണ്ടാകണം!

    ReplyDelete
  11. അവൻ തന്നത്താനെ ഒന്നു നോക്കി വലിയ വിത്യാസമില്ല തനിക്കും കൈകുത്തി അതു പോലെ നടക്കാനാവും.തന്റെ ശരീരത്തിൽ അവന്റെ അത്രക്കു രോമങ്ങളില്ല,പിന്നെ അൽ‌പ്പം മെലിഞ്ഞിട്ടുമാണ് അതു സാരല്ല്യാ,പക്ഷെ പുറകിൽ വളഞ്ഞുയർന്നു നിക്കുന്ന വാല് അതൊരു കുറവ് തന്നെ ആണ് .പരിണാമത്തിന്റെ വഴികളിൽ എവിടേയോ ഉപ്പേക്ഷിച്ചു പോന്ന ഒന്നിനു വേണ്ടി അവൻ വെറുതെ ആശിച്ചു .
    അഭിനന്ദനങ്ങള്‍!!!.

    ReplyDelete
  12. നല്ല പോസ്റ്റ്.

    ReplyDelete
  13. കഥ വായിച്ചു. മനസ്സിനെ ഒന്നു പിടിച്ചു കുലുക്കി. ബാക്കി കഥകള്‍ നോക്കട്ടെ

    ReplyDelete
  14. നന്നായിരിക്കുന്നു.!!

    ReplyDelete
  15. മൃഗങ്ങളെ എനിക്ക് വല്യയിഷ്ടമാണ്‌. ഈ കഥ വായിച്ചപ്പോള്‍ എനിക്ക് സങ്കടം വന്നു. കാരണം ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ എന്റെ വീട്ടില്‍ ഒരു പൂച്ചക്കുട്ടിയുണ്ടായിരുന്നു. അവനെ ഒരു ദിവസം കാണാതായി. പിറ്റേ ദിവസം അവന്‍ റോഡില്‍ ചതഞ്ഞരഞ്ഞ്‌ കിടക്കുന്നത് കണ്ടു.
    ഈ കഥ വായിച്ചപ്പോള്‍ അതൊക്കെ എനിക്ക് ഓര്‍മ്മ വന്നു.:(

    "ഒരു നായയുടെ ജീവിതം കൊതിച്ചവൻ, അതിമോഹമായതിനാലാവാം ജഡമായി,അരയിൽ പൊട്ടിയ ചരടുമായി ആരോ കൊണ്ടിട്ട പുതപ്പിനടിയിൽ കിടന്നു.."
    ആ പാവം സുഖമായി ജീവിക്കുവാന്‍ മോഹിച്ചു. അതെങ്ങിനെ അതിമോഹമാകും?

    കഥ എനിക്കിഷ്ടമായി. ഇനിയും വരാം.

    ReplyDelete
  16. ente blogile vinunte chila comments aa enne ivide ethichathu..
    ee kadha vaayichitt kurachuneram irunnu poyi enda njan comment cheyyuka ennorth..athratholam manassil thatti.pinnedu chila commentsum vaayichu..kootathil pradeepinte oru comment kandu" endo chila bhaagyangal ,allenkil nammalum ithupole aayene ennu.." sathyama nammalokke sherikkum bhaagyam cheythavara..njan aa kuttiyumaayi enne thanne onnu compare cheythu pokuva...
    appo enik kittane utharam" njan orupaad bhaagyavathiya pakshe endhu ahankaariya"
    deyvathinu nanni paranju pokuva vinu...ethratholam bhaagyangala kittiyirikkunath namukkoke
    kada enik orupaad orupaad orupaad ishtaayiiii

    ReplyDelete
  17. നന്നായെഴുതി.

    ഒരു നായയുടെ ജീവിതം കൊതിച്ചവൻ....!
    നല്ല പ്രയോഗം.

    ReplyDelete
  18. വായിച്ചു ഒരു നിമിഷം മൂകമായി ഇരുന്നുപോയി മാഷേ...

    ReplyDelete