Monday, January 3, 2011

പൈതൃകം

അച്ഛൻ പണ്ട് ആരേലും ഒക്കെ മരിച്ചു പോയതിന്റെ സങ്കടം പറയുന്നത് കേട്ടാൽ അഹങ്കാരത്തോടെ ഒരു തരം വല്ല്യ കാര്യായി എടുത്തു പറയുന്ന ഒരു കഥയുണ്ട് പ്രത്യേകിച്ചും എന്നെ കേൾപ്പിക്കുന്ന രീതിയിൽ.അച്ഛന്റെ അച്ചൻ മരിച്ച രാത്രി പുതുക്കാട് സീജി തീയറ്ററിൽ പോയിരുന്നു സെക്കന്റ് ഷോ സിനിമ കണ്ട ചരിത്രം.എനിക്കത് കേട്ടാ കലിയാരുന്നു.

ഒരിക്കൽ എനിക്കിതു കേട്ട് പിടിച്ചാ കിട്ടാത്ത ദേഷ്യമങ്ങു വന്നു അതത്രക്കു വല്ല്യ കര്യാമൊന്നുമല്ല ചെറ്റത്തരമാണ് എന്ന് പച്ചക്കു പറയുകയും ചെയ്തു എല്ലരുടേം മുന്നിൽ വെച്ച്.കേട്ടവരൊക്കെ ഞെട്ടിയെങ്കിലും അന്ന് പുള്ളി എന്നെ നോക്കി ഒരു ചിരി ചിരിച്ചാരുന്നു.

പിന്നൊരു ദിവസം അങ്ങനെ ഒരു രാത്രി എന്നെയും തേടി എത്തി.അച്ഛന്റെ അത്രേം ചങ്കൂറ്റം ഒന്നുമില്ലാത്ത ഞാൻ അഭയം തേടിയത് രണ്ട് പെഗ്ഗ് മദ്യം നൽകിയ ഉറക്കത്തിലാരുന്നു.പുറത്തു നിർത്തി ഇട്ടിരുന്ന കാറിന്റെ ഉള്ളിൽ കയറി രണ്ടെണ്ണം വിട്ട് അല്ലലില്ലാതെ ഞാനതിൽ തന്നെ കിടന്നുറങ്ങി.കുടിച്ചതിൽ എനിക്ക് കുറ്റബോധമില്ല പക്ഷെ എങ്ങനെ എനിക്കുറങ്ങാൻ കഴിഞ്ഞു എന്നോർക്കുമ്പൊഴെല്ലാം പച്ചക്കു പറഞ്ഞാൽ ഒരുളുപ്പ് .

ഇന്നേക്ക് ആ രാത്രി കഴിഞ്ഞു പത്തു വർഷങ്ങൾ.പത്തു വർഷങ്ങൾക്കിപ്പുറവും അച്ഛന്റെ ആ പഴയ ചിരി മറന്നുറങ്ങാൻ ഒന്നും എന്റെ സഹായത്തിനെത്തുന്നില്ലല്ലൊ

ഏതായാലും എന്റ്റെ മകനെ കേൾപ്പിക്കാൻ എനിക്കുമുണ്ട് പോട്ടെ പുല്ല് എന്നും പറഞ്ഞ് രണ്ടെണ്ണം വിട്ട് കയറി കിടന്നുറങ്ങിയ ഒരു രാത്രിയുടെ കഥ.

ചെറ്റത്തരമാണത് എന്ന് വിളിച്ചു പറയുന്ന അവനെ നോക്കി എനിക്കും ഒന്നു ചിരിക്കണം അവനെന്നും ഓർക്കേണ്ട ഒരു ചിരി

Wednesday, May 12, 2010

തലമുറ വിടവ് അഥവാ ജനറേഷൻ ഗ്യാപ്പ്

അൽ‌പ്പം പുരാണം

ഈയടുത്ത കാലത്ത് എന്റെ ജീവിതത്തിൽ ചെറിയൊരു മാറ്റം സംഭവിച്ചു (ശ്ശൊ അതല്ലന്നേ ആയിരുന്നേ അപകടം സംഭവിച്ചൂ എന്നല്ലേ ഞാൻ പറയൂ വെറുതെ കാട്കയറാതെ)സംഭവം എന്താച്ചാൽ പ്രവാസത്തിന്റെ പ്രസക്തിയും ജോലിയോടുള്ള ആസക്തിയും ഒരുപോലെ നഷ്ട്ടപ്പെട്ടതോടെ രണ്ടാമതൊന്നാലോചിക്കാതെ വിസയും ക്യാൻസലടിച്ച് ആദ്യം കിട്ടിയ ഒമാനെയറിന്റെ വിമാനത്തി കയറി ഞാനങ്ങിരുന്നു അവരെന്നെ നെടുമ്പാശ്ശേരിയിൽ കൊണ്ടിറക്കി വിടുകേം ചെയ്തു .ഇടക്ക് അതിലെ ഹവ്വ ചേച്ചി റെഡ് ലേബലും ബിയറും ഒക്കെ ഉന്തികൊണ്ട് വന്നെന്നെ പ്രലോഭിപ്പിച്ചെങ്കിലും ഞാൻ വീണില്ല ഉറക്കം നടിച്ചു കണ്ണും പൂട്ടി കിടന്നു.ഒരു വർഷത്തിനു ശേഷം വീട്ടീകയറുമ്പൊ വെറുതെ എന്തിനാ. എനിക്കുള്ളത് പൊതിഞ്ഞ് തരീ പെങ്ങളേ വീട്ടീ കൊണ്ടോയി കഴിച്ചോളാം പറയണംന്ന്ണ്ടാരുന്നു നടപ്പും പടുതീം കണ്ടപ്പൊ വേണ്ടെന്നു വെച്ചു .ഒന്നു ബാംഗ്ലൂർ വരെ പോയ മട്ടിൽ ആരോടും പറയാതെ വീടെത്തിയ എന്നെ കണ്ടതും വിലങ്ങി പോയ അമ്മയുടെ ശ്വാസം തിരിച്ചു പിടിച്ചിടാൻ എനിക്കൊരൽ‌പ്പം കഷ്ട്ടപ്പെടേണ്ടി വന്നു .

ഒരു കൊല്ലമേ ആയിട്ടുള്ളു എന്നതു കൊണ്ടാവും എനിക്ക് വല്ല്യ കിരുകിരിപ്പൊ തരിതരിപ്പോ തോന്നിയില്ല പറമ്പും പാടവും പുഴയും പൂക്കളും മരങ്ങളും മഴയും ഒക്കെ മിസ്സ് ചെയ്യാൻ പണ്ടും ഞാനതോന്നും അത്ര ശ്രദ്ധിച്ചിട്ടില്ല ഗൾഫിലിരിക്കുമ്പൊ നൊസ്റ്റാൾജിയ തോന്നിയത് രണ്ടുമൂന്ന് കാര്യങ്ങളിൽ മാത്രം ഇട്ടാവട്ട സ്ഥലത്തൂടെ വെട്ടിച്ചും തെറ്റിച്ചും ഒക്കെയുള്ള ബൈക്ക് ഓടിക്കൽ പിന്നെ ഒരു പ്ലാനിംഗും ഇല്ലാതെ കുത്തു ചവിട്ടും ഇടിയും കാഴ്ച്ചകളും ബഹളങ്ങളും ഒക്കെയായുള്ള ദീർഘ ദൂര യാത്രകൾ പിന്നെ ബാർ മുതലാളി വരെ ഒരു കൈലി ഒക്കെ ഉടുത്ത് സമ്പൂർണ്ണ സോഷ്യലിസത്തിൽ വന്നിരുന്നടിക്കണ സീഗോ ബാർ പിന്നെ ഒഫ്കോഴ്സ് കളേഴ്സ് ഓഫ് കേരളാ/ഇന്ത്യാ. തന്നേന്ന് ഇതുവരെ ഗൾഫിൽ പോവാത്ത ചേട്ടന്മാരുടെ അറിവിലേക്ക് പറയാലൊ ലോകത്തിലെ അറു ബോറൻ കാഴ്ച്ച എന്നു പറയുന്നത് നല്ല ...............പെമ്പിള്ളേര്(അവനവന്റെ അഭിരുചിക്കനുസരിച്ച് മുകളിലെ ഗ്യാപ്പ് ഫിൽ ചെയ്യുക അങ്ങനിപ്പൊ കേട്ട് സുഖിക്കണ്ട )നമ്മുടെ ഭാവനക്ക് പോലും ഒരവസരം തരാതെ മുഖമൊഴിച്ച് ബാക്കിയൊക്കെ നല്ല കറുത്ത തുണിയിട്ട് മൂടി പൊതിഞ്ഞ് മുന്നിൽ വന്നു നിക്കണതാണ്.പെരുമഴക്കാലത്തിൽ മീരാജാസ്മിനെ നനച്ച പോലത്തെ ഒരു മഴ പെയ്തിരുന്നേലെന്ന് വല്ലാതങ്ങാശിച്ചു പൊകും ചില നേരത്ത് അതിനാ കോപ്പിലെ സ്ഥലത്ത് എവടെ മഴ പെയ്യാനാ.

ഇനി വർത്തമാനം

അപ്പൊ ഇപ്പൊ സ്വസ്ഥം വീട്ടിലിരുപ്പു മ്രുഷ്ട്ടാന്ന ഭോജനം സുഖം വല്ല്യ തട്ടുകേടില്ലാതെ ദിവസങ്ങൾ കുറേ അങ്ങു പോയി അതിനിടയിൽ അനിയൻ ഗൾഫീന്നു വന്ന വകയിൽ പെങ്ങളോടി അടുത്തുള്ള ഡ്യൂട്ടി പേയ്ഡ് ഷോപ്പിൽ ചെന്ന് കുറച്ചധികം കാശങ്ങു പൊടിച്ചു എന്നിട്ട് ഞാൻ കൊണ്ടു വന്നതാന്നും പറഞ്ഞ് അവളുടെ വീട്ടിൽ കൊണ്ട് പോയി കൊടുത്തു.എനിക്കു നാണമില്ലെന്നു കരുതി അവൾക്കതു വയ്യാത്രെ കലികാലം ന്നല്ലാണ്ട് എന്താ പറയാ.ഗതികേടിനു ഞാ‍നവിടെ ചെന്നപ്പൊ അളിയന്റെ വക ഒരു പ്രശംസ

നീ കൊണ്ടന്ന ആ സ്ലേയിറ്റ് കലക്കീണ്ട്ട്ടാ

പെങ്ങടെ കഥകളി മുദ്ര എന്നെ തേടി വന്നപ്പഴക്കും ഏത് സ്ലേയിറ്റ് എന്ന ചോദ്യം ഞാൻ പൂറത്തുവിട്ടിരുന്നു.ഓ ലതോ ഞാനങ്ങു മറന്നു അല്ലേലും ഞാൻ വാങ്ങിച്ച മോശാകുവോ

ഏതായാലും അളിയന് സംഗതി മണത്തു.എന്നാ പിന്നെ നിനക്കിട്ടൊരു പണി തന്നിട്ടേ ഉള്ളൂ എന്ന ദുരുദ്ദേശത്തിൽ 5 വയസ്സുകാരൻ ലിറ്റിൽ മോൺസ്റ്ററിനെ വെക്കേഷൻ കഴിയണ വരെ നിന്റെ കൂടെ നിർത്തിക്കൊ പറഞ്ഞ് വീട്ടിലേക്ക് പാക്ക് ചെയ്തു .ചെറുക്കനു ടാറ്റ കൊടുക്കുമ്പൊ ഇപ്പൊ കരയും എന്ന അളിയന്റെ ഫേസ് കട്ട് കണ്ട് ഞാൻ മനസ്സീ പറഞ്ഞു പോയി

അളിയോ നായകൻ ഞാനാണേലും നല്ല നടനിപ്പഴും അളിയൻ തന്നാ(കട: വീണ്ടും ചില വീട്ടുകാര്യങ്ങൾ)

ഒന്നുള്ളതിനെ ഒലക്കക്കടിക്കണം എന്ന കാര്യത്തിൽ കാരണവേഴ്സിനാർക്കും സംശയല്ല്യാ എന്നാ പെങ്ങൾക്കുള്ള ഒരെണ്ണത്തിനെ എങ്ങനെ കൈകാര്യം ചെയ്യണംന്ന് ആർക്കും പിടിയില്ല എനിക്കുമില്ല ദോഷം പറയരുതല്ലോ മിനിമം ഒരു ടെലഫോൺ പോസ്റ്റിനേലും അടിക്കേണ്ടതാണ് കയ്യിലിരുപ്പ്

ഒരുദിവസം ഏതോ സ്വപ്നത്തിന്റെ വിരൽതുമ്പിൽ തൂങ്ങി നിനവിനും നിന്ദ്രക്കുമിടയിലെവിടെയോ പാറികളിച്ചിരുന്ന എന്നെ അമ്മ തട്ടി വിളിച്ചു.നോക്കുമ്പൊ എവിടെയോ പോകാൻ റെഡിയായുള്ള നിപ്പാ

ടാ ഞാൻ പെൻഷൻ മേടിക്കാൻ പോകുന്നു കൊച്ചിവിടുണ്ട് നോക്കണം പിന്നെ സുരേഷ് ഗോപി മോഹൻലാൽ നെടുനീളൻ ഡയലോഗ്ഗ്കളോട് കട്ടക്കു നിക്കുന്ന ഒരരമണിക്കൂർ നിർദ്ദേശങ്ങൾ എന്റെ ഉറക്കം പോയി കിട്ടി

അവൻ പിന്നെ പോഗോയും കാർട്ടൂൺ നെറ്റ്വർക്കും ഉണ്ടേൽ അതിനു മുമ്പിൽ ഇരുന്നോളും.ശ്രദ്ധ തിരിയാതിരിക്കാൻ മുൻ കരുതൽ എന്ന നിലയിൽ അത്യാവശ്യം വെള്ളവും ബിസ്ക്കറ്റും ഒക്കെ അടുത്ത് വെച്ചു കൊടുത്ത് ഞാൻ പതുക്കെ സ്വപ്നത്തിന്റെ കൈവിട്ട തുമ്പ് പിടിക്കാൻ പോയി.അപ്പഴാണാ കൊടും ചതി കറന്റ് പോയി ഷട്ട്ഡൌൺ.വൈകിയില്ല ഒരു പത്തു കിലോ വന്നെന്റെ മേലേക്ക് വലിഞ്ഞു കയറി ഇനി രക്ഷയില്ല .ഞാനെഴുന്നേറ്റ് അവന്റെ കളിസാധനങ്ങളുടെ പെട്ടി കൊണ്ട് വന്നു നിലത്തിക്കു ചൊരിഞ്ഞു കാറും ബസ്സും തോക്കും ഒക്കെ ഉള്ള ഒരു വൻ ശേഖരം.അമ്മയും അച്ഛനും ജോലിക്കു പോയാ പിന്നെ കൂട്ടിനുണ്ടായിരുന്ന ഒരു സുലുചേച്ചിം ഒരു നീല കാറും ഓർമ്മകളുടെ അങ്ങേ അറ്റത്തെവിടെയോ ഉണ്ട് നൂലിൽ പിടിച്ചു വലിച്ച് വിട്ടാ മുന്നിലേക്കോടുന്ന കാറ് അന്നത്തെ 5 വയസ്സുകാരന് വല്ലാത്ത കൌതുകമായിരുന്നു .പക്ഷെ ഇന്നിപ്പൊ ഇവനെന്തെ ഇതിലൊന്നും കൌതുകം തോനാത്തെ.പലപ്പഴും എന്റെ ആഗ്രഹങ്ങൾക്കു മുന്നിൽ വീണുടഞ്ഞിരുന്ന അച്ഛന്റെ നെടുവീർപ്പുകളിലെ ആ മനസ്സിലാവായ്ക എനിക്കിപ്പൊ കൂടുതൽ ഇഴപിരിഞ്ഞു കിട്ടുന്നു.ആശിച്ചത് കയ്യിൽ വെച്ച് തന്നതിന് ശേഷമുള്ള നനുത്ത ചിരിയിലെ ആഴങ്ങൾ കൂടുതൽ വ്യക്തമാവുന്നു

അപ്പൊ പറഞ്ഞു വന്നത് ഞാൻ ടോയ്സൊക്കെ അവനു മൂന്നിൽ നിരത്തി വെച്ചു.എവടെ അവനു ബഹു പുച്ഛം ഈ കൂതറ ടോയ്സൊക്കെ വെച്ച് കളിക്കാൻ ഞാനെന്താ ഇള്ള കൊച്ചാന്നാ മാമൻ കരുതണേ എന്ന നിലപാടാണവന്റെ നോട്ടത്തിൽ അവനു റിയൽ ടൈം ഐറ്റംസ് മതി മൊബയിൽ സിഡി പ്ലേയർ ലാപ്പ്ടോപ്പ് റിമോട്ട് കത്രിക കത്തി ബാറ്ററി അങ്ങനെ പോകുന്നു .എത്ര മുന്ത്യ സാധനായാലും ശെരി അരമണിക്കൂറിനുള്ളിൽ തല്ലിപ്പൊളിച്ചു കറക്റ്റായി പരിപ്പെടുത്ത് മാറ്റി കയ്യീ കൊണ്ടു തരും ഇതൊന്നു ശെര്യാക്ക്യേന്നും പറഞ്ഞ്.അക്ഷരം കൂട്ടി വായിക്കാൻ നേരെ ചൊവ്വേ പഠിച്ചിട്ടില്ല എന്നാലും കളിക്കുടുക്കേം ചിത്രകഥയുമൊന്നും അവനു പോരാ ബുക്ക്ഷെൽഫിൽ വലിഞ്ഞു കയറി ഒരു പുസ്തകം വലിച്ചെടുക്കും കുറച്ചു കഴിയുമ്പൊ അതു നാലു പീസായി കെടക്കണ കാണാം

ഞാൻ ലാപ്പ്ടോപ്പിനു മുമ്പിൽ കൊണ്ടിരുത്തി മഞ്ചാടി കാട്ടിലെ കണ്ണൻ എന്നൊക്കെ പറയുന്ന പിള്ളേരുടെ സീ ഡി ഇട്ടു കൊടുത്തു അതും പുല്ലു വില.അറ്റ കൈക്ക് ഞാൻ അപ്പൊ കയ്യിലിരുന്ന കാക്കാ കാക്കാ സിനിമ ഇട്ടു കൊടുത്തു അത്യാവശ്യം കൊല്ലും കൊലയും കത്തികുത്തും വെടിവെപ്പും ഒക്കെ ഉണ്ട് അവന്റെ ടേസ്റ്റിനു പറ്റും ആദ്യത്ത പാട്ടിൽ തന്നെ വീണു വളരെ രസിച്ചു കണൂന്നു.ജ്യോതികയും സൂര്യയും കൂടി കടൽക്കരയിൽ കിടന്നു പ്രകടനമാണ് കുറച്ചു കഴിഞ്ഞ് അവന്റെ ഡയലോഗ് വന്നു

ദേ വിനുമാമനും പെണ്ണും കൂടി ഇങ്ങനെ കടലീപ്പോയി ഡാൻസൊക്കെ കളിക്കണംട്ടാ

കർത്താവെ എന്റെ സങ്കൽ‌പ്പത്തിൽ പോലും ഇല്ലാത്ത പെണ്ണിനെ ആണ് തലയും വാലും ഇല്ലാത്ത ഉടുപ്പുമിട്ട് കടലിൽ ഡാൻസ് ചെയ്യാൻ കൊണ്ടു പോണം പറയണത്!!കശ്മലൻ.എന്റെ മനസ്സറിഞ്ഞ പോലെ ഭാഗ്യത്തിൻ ലാപ്പിന്റെ ചാർജ്ജ് തീർന്നു പിന്നെ അവനും ഞാനും കൂടി രസകരമായ ഒരു 5 മണിക്കൂർ എന്റമ്മോ.അങ്ങനെ ക്യ്യു നിന്ന് ക്ഷീണിച്ച് വന്ന അമ്മയും കിടപ്പിലായി ചെറുക്കനെ നോക്കി ഞാനും കിടപ്പിലായി

പിറ്റേന്നാണ് ഞാനാ ഞെട്ടിക്കുന്ന വാർത്ത കേട്ടത് പെൻഷൻ കിട്ടിയില്ല ഇന്നു പിന്നേം പോണം ചെറുക്കനെ കൂടീ കൊണ്ടോണം എന്നായി ഞാൻ.നീണ്ട സന്ധി സംഭാഷണങ്ങൾക്കൊടുവിൽ ട്രഷറീൽക്ക് ചെക്കു തരാം അവിടെ പോയി ഞാൻ മാറിയെടുക്കണം എന്ന ഫോർമൂല ഉരുത്തിരിഞ്ഞു

എടാ അത്യാവശ്യം വല്ല്യ ക്യൂ കാണൂം തിരക്കുകാണും ഒരുപാട് നേരം നിൽക്കണം നിനക്കു മടുക്കും പിന്നെ അവസാനം എന്നെ ചീത്ത പറയരുത് അമ്മ ജാമ്മ്യമെടുത്തു

ഹും ഇതിനും വല്ല്യ പെരുനാളു വന്നിട്ട് വാപ്പ പള്ളീ‍ പോയിട്ടില്ല പിന്നാ എന്നും പറഞ്ഞ് ഞാൻ ചെക്കു വാങ്ങി പോക്കറ്റിലിട്ടു ബിവറേജസിന്റെ ക്യ്യുവിൽ പൊരിവെയിലത്ത് നിന്നിട്ട് മടുക്കാത്തതിന്റെ ആത്മവിശ്വാസം മാത്രമാണ് കൈമുതൽ.ട്രഷറി എന്ന പ്രോഗ്രാം ലോഡ് ചെയ്തു വണ്ടിയെടുത്ത് .

ട്രഷറിയിൽ എത്തി ക്യ്യു കണ്ടു പിടിച്ചു നിന്നു.ഞാൻ വിചാരിച്ചതിലും നീളമുണ്ട് വേറെ ഏതോ ലോകത്ത് ചെന്നു പെട്ട ഒരു ഫീലിംഗ്.ഒരു പ്രീ കേ ജി ക്ലാസ്സിൽ കയറി ചെന്ന അവസ്ഥ പിള്ളേരൊക്കെ ഒരു 60 വയ്സ്സായവരാന്നുള്ള വിത്യാസം മാത്രം.കാക്കകൂട്ടിൽ കല്ലിട്ട പോലെ ബഹളമയം.ഒറ്റ വരിക്യൂ ഒന്നുമല്ല ചിലയിടത്തൊക്കെ മൂന്നു നാലു പേരു കൂടി നിന്ന് സമ്മേളനമാണ് എടക്കു ചിലർ പരിചയക്കരെ വിളിച്ചു കയ്റ്റുന്നു എടയിൽ കയറിയതിനു പിന്നീന്ന് അപ്പ്ഴക്കും ആക്രോശം ചീത്ത വിളി എന്നു വേണ്ട ആകെ പുകില്.

സത്യം പറഞ്ഞ അതിന്റെ നടുവിൽ ചെന്നു പെട്ടപ്പൊ കാലത്തിൽ നിന്നു പെട്ടന്നു തെറിച്ചു പോയ ഒരനുഭവം.മറ്റൊരു തലമുറയുടെ പ്രകടനം അർമാദം അതിനിടയിൽ അറിയാതെ ചെന്ന് പെട്ട ഞാൻ.സത്യത്തിൽ ഒരു പ്രായം കഴിഞ്ഞാ മനുഷ്യമ്മാര് അവനവന്റെ ബാല്യത്തിന്റെ നിഷ്കളങ്കതയിലേക്ക് മടങ്ങി പോകും എന്നു പറയണത് ശെരിയാണ് തോനുന്നു ചീത്തവിളിയും ബഹളവും ഒക്കെ ഉണ്ടങ്കിലും അതൊന്നും ആരുടെയും മനസ്സിൽ തട്ടണില്ല.മനപ്പൂർവ്വം വേദനിപ്പിക്കാനായി ആരും ഒന്നും ചെയ്യണില്ല.അവരിൽ ഗസറ്റഡ് മുതൽ ലാസ്റ്റ് ഗ്രേഡ് വരെ ആളുകളുണ്ട്.സത്യത്തിൽ ആ ലോകമെന്നെ കുറച്ച് അസൂയപ്പെടുത്തി വല്ലാതെ അമ്പരപ്പിച്ചു ഇനിയും പറഞ്ഞാ ഞാൻ കാടു കയറും.അവിടുള്ളവരെല്ലാം ഇങ്ങനെയാണ് എന്നർഥമില്ലാട്ടൊ തീർച്ചായായും ഇതിൽ പെടാത്തവരുണ്ട് എന്നാലും ബഹുഭൂരിപക്ഷവും ഞാൻ പറഞ്ഞ രീതിയിലാണ്

എന്ത് ചേയ്യാനാ ഒരബദ്ധം പറ്റിപോയി മാഷമ്മരെ ടിച്ചർമാരെ എന്നൊരു ഭാവം മുഖത്തൊട്ടിച്ചു ഞാൻ നിന്നു .എടക്കു ചില അമ്മച്ചിമാർ എന്നെ ചാടി കടന്നു മുന്നിലുള്ള ഗ്രൂപ്പിൽ ചേരും എന്നിട്ട് എന്നെ ഒന്നു നോക്കും എന്താടെ പ്രശ്നം വല്ലതും..? ഇറ്റ്സ് മൈ പ്ലെഷർ എന്ന സ്റ്റൈലിൽ കുറച്ചു നേരം ഞാൻ പിടിച്ചു നിന്നു.ഒരു മണിക്കൂറു കഴിഞ്ഞും ക്യൂവിൽ ഞാൻ മാത്രം നിന്നിടത്തു നിന്ന് കര്യമായി പുരോഗമിച്ചിട്ടില്ല.എന്റെ സാമൂഹ്യ ബോധത്തിന്റെ അസ്ഥിവാരം ഒക്കെ ഇളകി തുടങ്ങി ഒരാൾ കൂടി എന്നെ മറികടക്കാൻ ഒരു ശ്രമം നടത്തുന്നു അതിനകം ഡീസൻസി കളഞ്ഞ ഞാൻ അവരെ ഒരു നോട്ടത്തിൽ കോർത്ത് പൊരിച്ചെടുത്തു.അവരൊന്നടങ്ങി

പിന്നേം ഒരു 2 മണിക്കുറു കഴിഞ്ഞു ദേ വരണൂ സുന്ദരിമണികളായ രണ്ടു കോളേജ് പിള്ളേര് ഏതോ അഡ്മിഷൻ ഫോമിന്റെ മറ്റൊ ചലാനടക്കുക എന്നതാണ് അവതാരോദ്ദേശ്യം.ഞാൻ നിക്കുന്ന ക്യൂവിന്റെ അപ്പുറത്തണ് അതിന്റെ കൌണ്ടർ.ക്യൂവിന്റെ ഇടയിൽ കയറണം അടക്കണമെങ്കിൽ മീറ്റിംഗും ചാറ്റിംഗും ഒന്നുമില്ലതെ ഒതുങ്ങി നിക്കുന്ന എന്നെ കണ്ടപ്പൊ നേരെ എന്റ്ടുത്തു വന്നു

ചേട്ടാ പെൻഷനല്ല ചെലാനടക്കാനാ ഒരിത്തിരി വഴി തന്നാ ഞങ്ങളിതടച്ചിട്ടു പൊക്കോളാം.ഞാനൊന്നു തല്ലിക്കോട്ടെ ചോദിച്ചാ പോലും ആ മുഖത്തു നോക്കി ആ‍രും വേണ്ടാ പറയില്ല .ഞാൻ ശകലം ഒതുങ്ങി നീന്നു രണ്ടു പേരും എന്റെ മുന്നിൽ കയറി നിന്നു

അപ്പൊ പൂറകീന്നു ഒരു വായ്ത്താരി എല്ലാരും കേൾക്കാൻ പരുവത്തിന്

മോനെ ഞങ്ങളേ അരി അടുപ്പത്ത് വെച്ചിട്ടു വന്നു നിക്കണതാട്ടൊ പോയിട്ടു വേണം വാർക്കാൻ.ചുമ്മാ രണ്ട് പെമ്പിള്ളേരു വന്ന് ഇളിച്ചു കാട്ടൂമ്പഴക്കും ഇങ്ങനെ ഉരുകി ഒലിക്കാതെ.വയസ്സായ ഞങ്ങളേക്കാൾ പഞ്ചാര അയിരിക്കൂലോടാ നിന്റെ ചോരേല്.ഹാളിലൊരു കൂട്ടച്ചിരി എന്റെ ചിലവിൽ

ഞാൻ നിന്ന നിപ്പിലു വിയർത്തു ഞാനവരെ ദയനീയമായി നോക്കി

നിങ്ങടെ വീട്ടിലും ഇല്ലേ അമ്മച്ചീ ഒരു മൂത്തു നരച്ച(ക്രോണിക്ക് )ബാച്ചിലർ

ഞാൻ പെങ്കൊച്ചിന് നേരെ തിരിഞ്ഞു കണ്ണുകൾ തമ്മിലിടഞ്ഞു അങ്ങനെ ജീവിതത്തിലാദ്യമായി ആഴമേറിയ രണ്ട് കരിനീലമിഴികളിൽ നിന്ന് ഞാനത് വായിച്ചെടുത്തു

സോറി ചേട്ടാ ഞാൻ കാരണം......ഹൊ മനസ്സിലൊരു വേനൽ മഴ പെയ്തൊഴിഞ്ഞ സുഖം(സാധാരണ വ്രുത്തികെട്ടവൻ നോക്കുന്ന കണ്ടില്ലേ ..ഇവനൊന്നും പെണ്ണൂങ്ങളെ കണ്ടിട്ടില്ലേ എന്നൊക്കെയാണ് വായിച്ചെടുക്കാറ്)

സാരമില്ല അനിയത്തി ഇതെന്റെ നിയോഗമാകുന്നു എന്റെ തപസ്യ നീ നിന്റെ ലക്ഷ്യത്തിലേക്കു നടന്നടുക്കുക ഈ മുള്ളുനിറഞ്ഞ പാതകൾ നിന്റെ കാലടികളെ വേദനിപ്പിക്കാതിരിക്കട്ടെ (അയ്യോ ഞെട്ടണ്ട ഒ വി വിജയന്റെ കഥാസമാഹാരം വായിച്ചതിന്റെ ഹാങോവർ ഇത്ര ദിവസായും മാറണില്ല )

ഏതായാലും അതോടെ എന്റെ ദേഷ്യം കുറഞ്ഞു പിന്നിലെ അമ്മച്ചിക്കു ഞാൻ മാപ്പു കോടുത്തു

കുറച്ചു കഴിഞ്ഞപ്പൊ വീണ്ടും പിന്നിലവരുടെ ശബ്ദ്ധം

അല്ല പീറ്ററേട്ടാ നിങ്ങളിന്നു വൈകീലോ വാ ഇങ്ങു കയറി നിക്കൂ അതോടെ പീറ്ററേട്ടനും വരിക്കുള്ളിലായി

ഞാനവരെ ഒന്നു തിരിഞ്ഞു നോക്കി.അവർ പറയാൻ മുട്ടി നിൽക്കുന്നത് ഏകദേശം ഈ വാക്കുകളാണ്

ഒന്നു പോടാ‍ ചെക്കാ അവൻ നോക്കി പേടിപ്പിക്കാൻ വന്നേക്കണ് നിന്നെ പ്പോലെ അഞ്ചാറ് തലതിരിഞ്ഞതുങ്ങളെ പറു പറു പറൂന്ന് പ്രസവിച്ച് വളർത്തി വലുതാക്കിയതാ പിന്നാ.ഒരിക്കൽ കൂടി നോക്കാൻ ധൈര്യം കിട്ടീല്ല അവരു ചിലപ്പൊ അത് ശബ്ദ്ധമായി ട്രാൻസ്മിറ്റ് ചെയ്താ ഞാൻ വീണ്ടും നാറും .

അങ്ങനെ 4 മണിക്കുർ ക്യൂ നിന്നു ഞാൻ കൌണ്ടറിലേത്തി ചെക്കു കോടുത്തു അതു വാങ്ങി തിരിച്ചും മറിച്ചും നോക്കി കാഷ്യറുടേ ഒരു ചോദ്യം ഇതാരുടെ ചെക്കാ ചേട്ടാ ..

അമ്മയുടെ പെൻഷൻ ചെക്കാ കാർന്നോരെ(കാർന്നോരു വിളി സൈലന്റാ കേട്ടോ )

എന്നാ ചേട്ടനൊരു കാര്യം ചെയ്യൂ അമ്മയോടിതൊന്നു ഒപ്പിട്ടു തന്നയക്കാൻ പറയൂ .എന്റെ തലയിൽ ഒരു വെള്ളിടി വെട്ടി ഞാൻ തലേ കൈവെച്ചു നിക്കുമ്പൊ പിന്നിലൊരമ്മയുടെ വാത്സല്യ ശകാരം

എന്തുന്നാ മോനേത് വീട്ടിന്നിറങ്ങുമ്പഴേ ഇതൊക്കെ നോക്കണ്ടേ ഇത്രേം നേരം ഈ തെരക്കില് നിന്നതൊക്കെ വെർത്യായില്ലേ? അവരെ നന്ദിയോടെ ഒന്നു നോക്കി ഞാനിറങ്ങി എനിക്കു മുമ്പുള്ള തലമുറയേയും എനിക്ക് മനസ്സിലാവണില്ലല്ലോ എന്ന ഖേദത്തോടെ

പിന്നെ നിന്നില്ല നേരെ വീട്ടിൽ പോയി ചെക്കെടുത്ത് മേശപുറത്തിട്ട് ഒപ്പിന്റെ കാര്യം പറഞ്ഞ് രണ്ടു പാന്റും ഷർട്ടും ബാഗിലെടുത്തു വെച്ചു ഞാൻ റെഡിയായി.അതെ ഞാൻ ബാംഗ്ലൂർ പോകുന്നു നാളെ ഒരു ഇന്റർവ്യൂ ഉണ്ട്

ഇതെവിടന്നാ പെട്ടന്നൊരു ഇന്റർവ്യൂന്നു ചോദിക്കാൻ സമയം കൊടുക്കാതെ ഞാനിറങ്ങി .

കഥാ(വ)ശേഷം

1.ക്ഷമക്ക് ഒരു നോബൽ സമ്മനമുണ്ടെ നിർബന്ധമായും വല്ല അങ്കണവാടി ടീച്ചർമാർക്കു കൊടുക്കണം അല്ലേ രണ്ടിൽ കൂടുതൽ ഇത്തിരി കുഞ്ഞമ്മാരുള്ള അമ്മമാർക്ക് കൊടുക്കണം എന്റമ്മോ(ഈ പോസ്റ്റ് വയിച്ചവർക്ക് വേണന്ന് പറയരുത് തരില്ലാ )

2.ഈ മിഡ്ഡിൽ ഏജ് ബ്ലൂസ്സ് എന്നു പറയുന്നതിൽ വല്ല്യ കഥയില്ല കുറച്ചു പേർക്കെങ്കിലും വാർദ്ധക്യം ഉതസവത്തിന്റെ കാലമാണ്

3.പ്രവാസം തന്ന്യാരുന്നൂ നല്ലത്

Sunday, February 21, 2010

അതിമോഹം

മുഖത്തേക്ക് ശക്തിയായി വെള്ളം തെറിച്ചു വീണാണവൻ ഉറക്കം ഞെട്ടിയത് .ഇതു പതിവില്ലാത്തതാണ് സാധാരണ വെയിലടിച്ചു ശരീരം ചൂടാകുമ്പൊഴേ അവൻ എഴുന്നേൽക്കാറുള്ളൂ .കണ്ണിലേക്കടിച്ചു കയറിയ ചെളി വെള്ളത്തിൽ അവനാദ്യം ഒന്നും വ്യക്തമായില്ല.പൈപ്പു പൊട്ടി കാണണം. വെള്ളം മണ്ണിനടിയിൽ നിന്നു കുമിള കുമിളയായി പൊന്തി ചാലിട്ടൊഴുകുന്നു .

മുന്നിലെ റോഡ് 8 മണിയുടെ തിരക്കിലേക്കുണർന്നു കഴിഞ്ഞിരിക്കുന്നു.സ്ക്കൂൾ കുട്ടികൾ ബസ്സ് വരുന്നതും കാത്ത് അവിടവിടെ കൂട്ടമായി നിപ്പുണ്ട് .അവനെക്കാൾ രണ്ടുമൂന്നു വയസ്സിനു മുതിർന്ന,കഴുത്തിൽ വാട്ടർ ബോട്ടിലും തൂക്കി ചിണുങ്ങി കരയുന്ന കുട്ടികളെ അമ്മമാർ വലിച്ചു കൊണ്ടു പോകുന്നു .തന്റെ അത്ര പോന്ന,വർണ്ണങ്ങൾ വാരി വിതറിയ കുഞ്ഞുടുപ്പുകളും ഇട്ട് തന്റെ നാക്കിനു വഴങ്ങാത്ത എന്തൊക്കെയൊ ശബ്ദ്ധങ്ങൾ ഉണ്ടാക്കി നടന്നു പോകുന്ന കുട്ടികളെ അവനെന്നും ഒരു പകപ്പോടെ ശ്രദ്ധിക്കാറുണ്ട്.ഇടക്കവൻ അവരെ പോലെ രണ്ടു കാലിൽ നിവർന്നു നിന്നു നോക്കും കുഴപ്പമില്ല എന്നാലും മുട്ടിലിഴയുന്നതാണ് അവനു സുഖം

ഒഫീ‍സിൽ പോകുന്ന തിരക്ക് ആവുന്നതെ ഉള്ളൂ .റോഡിൽ എത്രയും പെട്ടന്നു ലക്ഷ്യത്തിലെത്താൻ പാഞ്ഞ് പോകുന്ന വണ്ടികൾ തിരക്കു കൂടിയ ചിലത് റോഡ് വിട്ട് മണ്ണിലെ വെള്ളച്ചാലിലേക്കിറങ്ങുന്നു.അപ്പോഴെല്ലാം അരയിൽ ഒരു ചുവന്ന ചരടല്ലാതെ മറ്റൊന്നും ഇല്ലാത്ത അവന്റെ ദേഹം നനഞ്ഞു കൊണ്ടിരുന്നു.അരയിലെ ചരടിന്റെ ഒരറ്റം പഴയൊരു ടെലിഫോൺ കാലിലാണ് കെട്ടിയിരുന്നത്

അവനെഴുന്നേറ്റ് പതുക്കെ ചാലിൽ നിന്ന് ആകാവുന്ന അകലത്തിൽ പോയിരുന്നു.വലിയ നീളമില്ലാത്ത ചരട് പോസ്റ്റിനുചുറ്റുമുള്ള ഒരു ചെറിയ വട്ടത്തിലേക്കവന്റെ ലോകത്തെ ചുരുക്കിയിരുന്നു.അവിടേയും രക്ഷയില്ല അവനൊന്ന് വലിഞ്ഞു നോക്കി.ഹാവൂ നീറുന്നു നാളുകളായി കിടക്കുന്ന ചരടുരഞ്ഞ് അവിടവിടെ മുറിഞ്ഞിട്ടൂണ്ട് വെള്ളം വീഴുമ്പൊ വല്ലാത്ത നീറ്റൽ.പണ്ടവനു കരച്ചിൽ വന്നിരുന്നു ഉറക്കെ കരഞ്ഞിരുന്നു.പിന്നെ പിന്നെ അവനതു മറന്നു ഉപയോഗിക്കാത്തതെന്തും തനിയെ നശിക്കുന്ന നിയമം പതിയെ അവന്റെ കണ്ണീർ ഗ്രന്ഥിയേയും ബാധിച്ചിരുന്നിരിക്കണം

ആക്രി കടയോട് ചേർന്ന് കെട്ടിയ ടാർപ്പാളിൻ ചാച്ചിറക്ക്.കുറച്ചു കാലം മുമ്പു വരെ അവിടെ തന്നെ ആണ് അവൻ പകൽ കഴിച്ചു കൂട്ടിയിരുന്നത് .ഇടക്കെന്നൊ കടയുടെ അറ്റകുറ്റപണിക്കു ടാർപ്പാളിൻ പൊളിച്ചപ്പോഴാണു ഇവിടെ കൊണ്ട് കിടത്തിയത് .ഏതോ മഹാമനസ്ക്കൻ എറിഞ്ഞിട്ടു പോയ അഞു രൂപാ തുട്ട് വീണ്ടു പഴയ സ്ഥലത്തേക്ക് മടങ്ങി പോകാൻ ഉള്ള അവന്റെ അവസരം നിഷേദിച്ചു.ഇടക്കിടക്ക് നാണയത്തുട്ടുകൾ അടൂത്തു വന്നു വീണ് അവനെ പരിഹസിച്ചു കോണ്ടിരുന്നു.

ഇപ്പൊ ആക്രി പെറുക്കലും കഴിഞ്ഞു ആ സ്ത്രീ മടങ്ങി വരുന്നതു വരെ അവനവിടെ തന്നെ കിടക്കണം.പകലിലെ വെയിൽ മുഴുവനും കൊണ്ട് തളർന്ന ഉറക്കത്തിലെപ്പഴൊ അവരവനെ ടാർപ്പാളിനു താഴെ കൊണ്ട് പൊയി കിടത്തും.അതു വഴി കടന്നു പോയ മഹാമനസ്ക്കരുടെ അലിവിന്റെ നാണയതുട്ടുകളും പെറുക്കിയെടുകും.മുലപ്പാലിന്റെ രുചി അറിയാത്ത അവന്റെ നാവിന് അമ്മ എന്ന പദം വഴങ്ങാത്ത ഒന്നായിരുന്നു ആരും വിളിക്കാൻ നിർബന്ധിച്ചതും ഇല്ല.

പകൽ വീണ്ടും പൊരിവെയിലിൽ

വിശക്കുന്നുണ്ട് വല്ലാതെ,ഇന്നലെ ഉച്ചക്കു കഴിച്ചതാണ്. അരികിൽ തന്നെ ഇരിപ്പുണ്ട് വക്കു പോട്ടിയ പിഞ്ഞാണത്തിൽ ഇന്നലെ രാത്രിയിൽ ഏതോ ഹോട്ടലിൽ നിന്നു വലിച്ചെറിഞ്ഞ ഭക്ഷണത്തിന്റെ ബാക്കി.ചെളിവെള്ളം വീണു കുഴഞ്ഞിരിക്കുന്നു കുറച്ചു കൂടി വിശക്കുമ്പൊ എങനേലും വാരി കഴിക്കാം

ഉച്ചത്തിലോരു കുര കേട്ട അവന്റെ ശ്രദ്ധ റോഡിനപ്പുറത്തേക്കു തിരിഞ്ഞു .റോഡിനപ്പുറത്തെ വലിയ വീട്ടിലെ പുതിയ നായയാണ്.നായയേ നടക്കാൻ കോണ്ടുപോകുന്ന സമയത്ത് അവൻ ശ്രദ്ധിക്കാറുണ്ട്.തന്നെ പ്പോലെ അരയിലല്ല കഴുത്തിലാണ് കുടുക്ക് അതു പക്ഷെ ചരടല്ല വലിയ വീതിയുള്ള പട്ടയാണ് മുറിയില്ല.രണ്ടു കാലിൽ നടക്കുമ്പൊഴെല്ലാം ബിസ്ക്കറ്റ് കഴിക്കാൻ കൊടുക്കുന്നു.താമസിക്കാൻ വെയിലും മഴയും കൊള്ളാത്ത ഇരുമ്പഴി ഉള്ള വീട്.ഇടക്കിടക്കു മുന്നിൽ കൊണ്ടു വെക്കുന്ന തിളങ്ങുന്ന പാത്രം നിറയെ പലതരത്തിലൂള്ള ഭക്ഷണം.

അവൻ തന്നത്താനെ ഒന്നു നോക്കി വലിയ വിത്യാസമില്ല തനിക്കും കൈകുത്തി അതു പോലെ നടക്കാനാവും.തന്റെ ശരീരത്തിൽ അവന്റെ അത്രക്കു രോമങ്ങളില്ല,പിന്നെ അൽ‌പ്പം മെലിഞ്ഞിട്ടുമാണ് അതു സാരല്ല്യാ,പക്ഷെ പുറകിൽ വളഞ്ഞുയർന്നു നിക്കുന്ന വാല് അതൊരു കുറവ് തന്നെ ആണ് .പരിണാമത്തിന്റെ വഴികളിൽ എവിടേയോ ഉപ്പേക്ഷിച്ചു പോന്ന ഒന്നിനു വേണ്ടി അവൻ വെറുതെ ആശിച്ചു .

എന്നാലും അവനൊന്നു ശ്രമിക്കാൻ തീരുമാനിച്ചു .വൈകിയില്ല നായയുമായി നടക്കാനിറങ്ങി താമസക്കാരൻ.ഒന്നു കുരച്ചു നോക്കി.ഇല്ല്യാ തൊണ്ടയിൽ നിന്ന് ഒരു ഞരക്കം മാത്രമേ വരുന്നൂള്ളൂ പോരാ.അയാൾ നടന്നകന്നു തൂടങ്ങി.ഇല്ല തോൽക്കാൻ പാടില്ല സർവ്വ ശേഷിയുമെടുത്ത് ഒരിക്കൽ കൂടി കുരച്ചു നോക്കി.ഇത്തവണ കൂരയെന്നു തോന്നിക്കുന്ന ഒരു ശബ്ദ്ധം പുറത്ത് വന്നു പക്ഷെ അയാളുടെ ശ്രദ്ധയെ ആകർഷിക്കാൻ മാത്രം പര്യ്യപ്തമായിരുന്നില്ല.പതിവില്ലാത്ത ശബ്ദ്ധം കേട്ട് നായ മാത്രം ഒന്നു തിരിഞ്ഞു നോക്കി ഇതെന്തു കളി എന്നു തോന്നി കാണണം.

താൻ പരാജയപ്പെടുന്നത് അവനറിഞ്ഞു.നായയേയും വലിച്ച് അയാൾ തിരിച്ചു വരുന്നു ഇനി ഒരവസരം ലഭിക്കില്ല. അയാളുടെ മുന്നിൽ നിന്നു ഒന്നു കുരക്കാനായാൽ,അവനെപ്പോലെ തനിക്കും കുരക്കാനാവും എന്നു കാണിച്ചുകോടുത്താൽ,അയാളെ കാലിൽ നക്കി സന്തോഷിപ്പിക്കാനായാൽ,അവനേക്കാൾ നന്നായി തനിക്ക് രണ്ടു കാലിൽ നടക്കാം എന്നു കാണിക്കാനായാൽ രക്ഷപ്പെട്ടു പിന്നൊരിക്കലും വെയിലും മഴയും കൊണ്ടു ഇങ്ങനെ കിടക്കേണ്ടി വരില്ല

ഇതുവരെ ഇല്ലാത്ത ആഗ്രഹത്തിന്റെ ശക്തിയിൽ അവനൊന്നാഞ്ഞു വലിച്ചു.മുഴുവൻ ശക്തിയുമെടുത്ത് പഴകി പിഞ്ഞി തുടങ്ങിയ ചരട് മൂറിഞ്ഞു.സമയമില്ല അയാൾ ഉള്ളിലേക്കു കയറാൻ തുടങ്ങിയിരിക്കുന്നു .റോഡിനപ്പുറത്തെ വീട് ലക്ഷ്യമാക്കി പാഞ്ഞു .നിർത്താ‍തെ തിരിയുന്ന ലോറി ചക്രങ്ങൾക്ക് അവനോരു പ്രതിബദ്ധമായതെ ഇല്ല.ഒരു ജോഡി ടയറുകൾ ഒരു ദയവുമില്ലാതെ അവനു മുകളിലൂടെ കയറിയിറങ്ങി

അൽ‌പ്പനേരത്തെ ഒരു മരവിപ്പിനു ശേഷം റോഡ് വീണ്ടും പഴയപടിയായി

ഒരു നായയുടെ ജീവിതം കൊതിച്ചവൻ, അതിമോഹമായതിനാലാവാം ജഡമായി,അരയിൽ പൊട്ടിയ ചരടുമായി ആരോ കൊണ്ടിട്ട പുതപ്പിനടിയിൽ കിടന്നു...

തനിക്കു മുമ്പിൽ വന്നു ചിതറിയ രക്തതുള്ളികൾ ഒന്നു മണത്ത് പോഷകഗുണം ഇല്ലെന്നു കണ്ടാവണം രുചിച്ചു നോക്കാൻ മിനക്കെടാതെ നായ തന്റെ കൂട്ടിലേക്ക് നടന്നു.



(കുറിപ്പ് : ഒരു സാഡിസ്റ്റിക്ക് നിലവാരത്തിൽ പോയോ ഈ സാധനം എന്നു സംശയം കുറച്ചു കടന്നു പോയെങ്കിൽ ക്ഷമിക്കുക.അരയിൽ പൊട്ടിയ ചരട് മാത്രമായി വണ്ടിക്കടിയിൽ ഓടി കയറിയ ഒരു നേർചിത്രം മനസ്സിൽ പതിഞ്ഞതാണ് പണ്ട്.എഴുതി വന്നപ്പൊ അതിങ്ങനെ ആയി കുറച്ച് കടും നിറത്തിൽ തന്നെ എഴുതണം എന്നൊരു വാശി റോഡിനപ്പുറത്ത് അവനെ കൊതിപ്പിച്ചത് ഒരു കളിപാട്ടമൊന്നുമാവില്ല എന്നോരു തോന്നൽ )

Sunday, February 14, 2010

ഒരു വെറും മണ്ടൻ ചിന്ത

അതെ വീണ്ടും ഒരു പ്രണയ ദിനം കൂടി.പ്രണയം തീര്‍ന്നു പോയവര്‍ക്ക് നെടുവീർപ്പുകളും പ്രണയിക്കുന്നവര്‍ക്ക് അടയാളങ്ങളും പ്രണയിക്കാന്‍ കൊതിക്കുന്നവര്‍ക്ക് പുതിയ പ്രദീക്ഷകളും നൽകുന്ന ആല്ലെങ്കിൽ ലഭിക്കുന്ന ദിവസം.ആ ദിവസത്തിന് എനിക്കു വല്ല്യ കോളില്ല.എങ്കിലും എനിക്കും ഉണ്ട് ഒരോർമ്മ.

ഓർത്തു ചിരിക്കാനൊന്നും ബാക്കി വെക്കാതെ അവസാനിച്ച ഡിഗ്രീ പീഡന കാലം കഴിഞ്ഞപ്പൊ ആകെ ഒരു ഇരിക്കപ്പൊറുതി ഇല്ലായ്മ ഒരുദിവസം അടിച്ചു പാമ്പായി ഇരിക്കുമ്പൊ ഒരുത്തൻ ഒരു സീഡി യും പൊക്കി പിടിച്ചു വരുന്നു ബ്രയാൻ ആഡംസ് കളക്ഷ്ൻ “ Those were the best days of my life "അതു കൂടി കേട്ടതോടെ പിടി വിട്ടു. എനിക്കും വേണം ഓർത്തു വെക്കാൻ ഒരു പഠന കാലം പിന്നെ സംശയിച്ചില്ല നേരെ വീട്ടിൽ വിളിച്ചു.

അമ്മേ എനിക്കു MBA എൻട്രൻസ് കിട്ടി ചേരണോ വേണ്ടയോ? അമ്മ പറയും പോലെ ചെയ്യാം.എന്ട്രൻസ് കിട്ടിയതു കൊണ്ട് കാശൊന്നും കൊടുക്കണ്ടാ ഫീസ് മാത്രം മതി.എനിക്കു വെല്ല്യ തൽ‌പ്പര്യമില്ല അമ്മ തീരുമാനിക്കും പോലെ

അമ്മ ഫ്ലാറ്റ് എവിടെ കിട്ടും ഇത്രെം ചൊല്ലുവിളി ഉള്ളൊരു മകനെ.തന്നെ പോയി എന്ട്രൻസ് എഴുതി പാസ്സായി എന്നിട്ടും പറയുന്നത് കേട്ടില്ലേ അമ്മ പറയും പോലേന്ന്(ആ കോളേജിൽ എന്ട്രൻസ് ആരെഴുതിയാലും പാസ്സവും ഡൊണേഷൻ ഇല്ല എന്നു അമ്മ എവിടെ അറിയാൻ )

കെട്ടിറങ്ങി അമ്മയെ വിളിച്ചു പ്രകടനം വെച്ചതൊന്നും ഓർമ്മയില്ല പിറ്റേന്ന് ബ്രയാനെ രണ്ട് തവണ കൂടി കേട്ടപ്പൊ ആ കഴപ്പ് മാറി ഇനിം പരീക്ഷകളോ എന്റെ പട്ടി പോകും.രണ്ടു ദിവസം കഴിഞ്ഞു ഞാൻ വീടു പിടിച്ചു .കോയമ്പത്തൂരിനു സലാം പറഞ്ഞ്. അപ്പഴക്കും അമ്മ തന്നേക്കാൾ വിവരമുണ്ടെന്ന് വിശ്വസിക്കുന്ന എല്ലാരേം വിളിച്ചു കുലങ്കുഷമായ ചർച്ച കഴിഞ്ഞു. എന്നു പറഞ്ഞാ ഹർത്താലിനു ഒഴിവാക്കുന്ന പോലെ പാൽ പത്രം ഗ്യസ്സ് നമ്പറുകൾ ഒഴിച്ച് ടെലിഫോൺ ഇൻഡക്സ് മോത്തം കവർ ചെയ്തു .ഞാൻ ചെന്നു കയറണ്ട താമസം അഭിനന്ദന സന്ദേശങ്ങളുടെ പ്രവാഹം .കുറച്ചൂടി ഭയങ്കരന്മാരായ ബന്ധുക്കൾ എനിക്കു കൊണ്ടു പോവാൻ ഷർട്ടും പാന്റും വരെ വാങ്ങിച്ചു വീട്ടിലെത്തിയതോടെ കാര്യങ്ങൾ എന്റെ കയ്യീന്നു പോയി.

അങ്ങനെ കള്ളടിയുടെ പരിണത ഫലങ്ങൾ എന്ന എന്റെ വമ്പൻ പട്ടികയിൽ ഇതും കൂടി ഫിറ്റ് ചെയ്തു ഞാൻ വീണ്ടും പഠിക്കാൻ ഇറങ്ങി ഒറ്റ നിശ്ചയ്ത്തിൽ ഇതു കഴിയുമ്പൊ എനിക്കു പറയാൻ കഴിയണം “Those were the best days of my life" .

ആകെ ഈ ഒരു കോഴ്സ് മാത്രം ഉള്ള എല്ലാവരും പരസ്പ്പരം അറിയുന്ന ഒരുപാട് സ്നേഹിക്കുന്ന അദ്ധ്യാപകരുള്ള ആ കോളേജ് എന്നെ നിരാശപ്പെടുത്തിയില്ല ഒരിക്കൽ പോലൂം.ഞാനും അതിനൊത്ത് മാറി

എപ്പഴും ഒരുമിച്ചു നടക്കാൻ ആണൂം പെണ്ണും ആയി 6 പേരെയും കിട്ടി കൂട്ടിന് ഒരുപാടു തമാശകളും ഇടക്ക് ചില്ലറ പരിഭവങ്ങളുമായി രണ്ടു വർഷം പറന്നു പോയി . ഞങ്ങളിലെ ഏറ്റവും തലതെറിച്ചത് ഒരു കോട്ടയം കാരി അച്ചായത്തിയാ. ദൈവത്തിനു പറ്റിയ ഒരു കൈപ്പിഴ കൊണ്ടു പെണ്ണായി പിറന്ന ഒരു മൊതല് .ഒറ്റ ഒഴിവു ദിവസം പോലും ഹോസ്റ്റലിൽ വെറുതെ ഇരിക്കില്ല എന്ന് വാശി ഉള്ള സാധനം അതു കൊണ്ടെന്നാ അക്കാലത്തിറങ്ങിയ ഒരുവിധം സിനിമയെല്ലാം ഞങ്ങൾ അവളുടെ ചിലവിൽ കണ്ടു തീർത്തു .ഫിനാൻസിനും അക്കൌണ്ടിങ്നും ഒഴിച്ചു ബാക്കി എല്ലാ പരീക്ഷയിലും എന്റെ മിക്ക അഡീഷണൽ ഷീറ്റും അവളുടെ കയ്യിലായിരിക്കും.എന്നാലും സ്നേഹമുള്ളവളാണ്.

അങ്ങനെ രണ്ടാം വർഷം ഫെബ്രുവരി 13 ഞാൻ ലൈബ്രറിയിൽ വായനോക്കി ഇരിക്കുമ്പഴാണ് അവളോടി കയറി വന്നത്

ഡാ നീ എന്തു പണ്ടാരത്തിനാ ഇവിടെ പെറ്റുകിടക്കണേ വാ കാന്റീനിൽ പൂവാം. അവരോക്കെ അവിടെ കാണും

എടീ എനിക്കു ചില റെഫറൻസ് എടുക്കാനുണ്ട്

പിന്നേ അവന്റെ റെഫറൻസ്സ് നീ ആ ശ്രീകുട്ടിയുടെ സൈഡ് വ്യൂവിന്റെ റെഫറൻസ് ആണ് എടുക്കണതെന്ന് എല്ലാർക്കും അറിയാം.സാരി ഉടുത്ത ഒന്നിനേം വെറുതേ വിടരുത് കഴുതാ. നീ വരുന്നോ ഇല്ല്യോ?

ചെന്നില്ലേ ലൈബ്രേറിയൻ രണ്ടിനേം ചവിട്ടി പുറത്താക്കും അറിയാവുന്നതു കൊണ്ട് എണീറ്റു

നേരെ കന്റീനിൽ ചെന്നു.കൂട്ടത്തിൽ ഒരുത്തനേം കാണാനില്ല.കന്റീനിൽ കഴിക്കുക എന്നുള്ള കർത്തവ്യം മാത്രേ ഞാൻ ചെയ്യാറുള്ളൂ .അവളു തന്നെ പോയി വാങ്ങി പ്ലേറ്റും കൊണ്ട് അടുത്തു വന്നിരുന്നു.

രണ്ടു സീറ്റപ്പുറം മഞ്ജു ഇരിപ്പുണ്ട് അവളുടെ കവിളിൽ ഒരു ഒറ്റ മുഖക്കുരു നല്ല തുടുത്ത് ചുകന്ന് വാടാ വാടാന്നും പറഞ്ഞ്

ഞാൻ വൈക്കം മുഹമ്മദ്ദ് ബഷീറായി എടീ നോക്ക് എനിക്കവളുടെ മുഖക്കുരുവിന്റെ എകാന്തതയോട് പ്രണയം തോനുന്നു ഞൻ ഒന്നു മുട്ടിയാലൊ

അയ്യടാ അങ്ങു ചെന്നാ മതി അവടപ്പനേ ഡി വൈ എസ് പ്പി ആണ് അതോടെ നിന്റെ ശരീരം മൊത്തം കുരുവാകും

ഹ അതു പോട്ടെ നീ എനിക്കൊരു സഹായം ചെയ്യണം ചെയ്യുവൊ

ഞാൻ ഞെട്ടി ഡിസമ്പർ 31 ന് പറഞ്ഞ അതേ ഡയലോഗ് അതിന്റെ പൂറകിനു ഞാൻ പെട്ടപാട് ചില്ലറയല്ല.ആവശ്യം ന്യായം അവൾക്കും കൂട്ടുകാരികൾക്കും ന്യൂ ഇയർ ആഘോഷിക്കണം ഹോസ്റ്റ്ലിൽ.അതിന് ആളുക്ക് ഓരോ ബിയർ വേണം.ഇതു വരെ കഴിച്ചിട്ടില്ല ആരും. ഒരാഗ്രഹം ഇപ്പഴേ നടക്കൂ സഹായിക്കണം.

അതേടി അന്ന് ബിയർ വാങ്ങി ജീവൻ കളഞ്ഞ് ഹോസ്റ്റലിൽ കൊണ്ടു തന്നതും പൊരാഞ്ഞിട്ട് അവളുമ്മാരൊക്കെ വാളു വെച്ചതിനു വരെ ഞാനാ തെറി കേട്ടതു.ആ‍ സുനിലെന്നെ തല്ലിയില്ലന്നേ ഉള്ളൂ‍ ഞാനാ‍ പരിപാടി നിർത്തി .എനിക്കു മതിയായി പോന്നേ ആളെ വിട്

അതല്ലടാ‍ ഞാൻ പറയട്ടെ നിനക്കു പറ്റ്വോ ഇല്ല്യേ അതു പറ വാക്കുക്കളിൽ പരിഭവം.ഞാൻ അലിഞ്ഞു

ശെരി ഏറ്റു നീ കര്യം പറാ

ഡാ നാളെ വാലന്റീൻസ് ഡേ അല്ലേ

ഹ ഹാ അതിനു നിനക്കെന്താ അതു പ്രേമിക്കാൻ അറിയുന്നവർക്കു പറഞ്ഞതാ .പൂച്ചക്ക് പോന്നുരുക്കുന്നിടത്തു റോളില്ല അതോ ഇനി ആർക്കേലും ഇട്ടു പണിയാനാണേൽ ഞാനില്ല ഇനി ആകെ പത്തു ദിവസേ ബാക്കിയുള്ളൂ

ഡാ നീ എനിക്കോരു സമ്മാനം വാങ്ങിച്ചു കൊണ്ടു തരുവൊ ?.ആരും കാണരുത്

കുടിച്ചോണ്ടിരുന്ന ചായ പാതി വഴിയിൽ നിർത്തി.ഹോസ്റ്റൽ ഒരു കാട്ട്മുക്കിൽ ആയതോ‍ണ്ട് ചില്ലറ പർച്ചേസ് ഒക്കെ എന്റെ പിടലിക്ക് വരാറുണ്ട് എന്നാലും ഇത്

സമ്മാനൊ നിനക്കതെന്തിനാ

എനിക്കോരാൾക്കു കൊടുക്കണം നാളെ. അതു നീ അറിയണ്ടാ

ഈശ്വരാ കുറുന്തോട്ടിക്കും വാതമോ ചട്ടമ്പി കല്ല്യാണിക്കും പ്രണയം .എനിക്കു ചിരിക്കാൻ വയ്യാ ഞാനിതാരോടാ പറയുകാ.

ആരാ പൊന്നേ ആ ദൈവത്താൽ ശപിക്കപെട്ടവൻ പ്ലീസ്സ് ഒന്നു പറ ഇല്ലേ ചിരിച്ചു ഞാൻ ചാവും

നീ ഇതാരോടും പറയില്ലാ ഉറപ്പിലാ ഞാൻ പറഞ്ഞത്.പറ്റില്ലേ അത് പറ.കളിയാക്കണ്ടാ ഞാൻ വേറെ വഴി നോക്കും.ആർക്കാ എന്തിനാ എന്നൊക്കെ നാളെ

അവളു സീരിയസ്സായി ഒരു കാര്യം പറഞ്ഞാ തട്ടാൻ വയ്യാ.പുലിവാലാകുമല്ലോ കാശും ഇറങ്ങും .ഈ ദിവസം ഇറക്കിയവനെ കിട്ടീയാ കഴുത്തിനു കുത്തി പിടിക്കാർന്നു .അല്ലാ അവൾക്കിതാർക്കു കോടുക്കാനാവും.ഞങ്ങടെ കൂട്ടത്തിൽ തന്നെ ആരേലും? ഏയ് കൂട്ടത്തിൽ വേറെ ഗ്രൂപ്പ് പാടില്ല.ഓൾ ഫോർ വൺ വൺ ഫോർ ഓൾ എന്ന നിയമം പാസ്സാക്കിയത് ഇവളു തന്നാ.പിന്നാരാവും കോളേജ് ഗായകനെ ഇടക്കു മുന്നിൽ പിടിച്ചിരുത്തി പാടിക്കാറുണ്ട് പക്ഷെ അളിയൻ ബുക്ക്ഡ് ആണല്ലോ. പിന്നാരോടും പ്രത്യേകിച്ച് അടുപ്പം കണ്ടിട്ടില്ല.ഇനി പുതിയതായി വന്ന ചുള്ളൻ സാറാണൊ.സാറിനെന്നാ ഗ്ലാമറാ എനിക്ക് സഹിക്കണില്ല എന്നെഴുതി ക്ലാസ്സ് മുഴുവൻ കൈമാറിയ കുറിപ്പിൽ അവളുടെ കൈപ്പടയായിരുന്നു അങ്ങനാണേൽ നാളെ എന്തേലും നടക്കും

ഞാൻ തലചൊറിഞ്ഞു ആർച്ചീസിലോക്കെ പോയാ ഒത്തിരി കാശാകും ഞാൻ അൽ‌പ്പം....

അയ്യടാ എന്റേലിപ്പൊ കാശില്ല ഇതിനു നീ കുറച്ചു കാശിറക്ക് ബസ്സിൽ കണ്ടക്റ്ററ് വരുമ്പൊ ഉറങ്ങിയ വകയിലും സിനിമക്ക് പോകുമ്പൊ കറക്ക്റ്റായി പേഴ്സ്സ് മറന്ന വകയിലും എനിക്ക് ഒത്തിരി കാശ് വരാനുണ്ട്

ഞാൻ തോറ്റു വാങ്ങാൻ ധാരണയായി.ശെരി എന്ത് സമ്മാനാ നീ ഉദ്ദേശിക്കണേ

നീ നിനക്ക് നല്ലത് തോന്നണത് വാങ്ങിക്കോ നിന്റെ ടേസ്റ്റിൽ എനിക്ക് വിശ്വാസാ

അന്നു തന്നെ ഞാൻ കടകൾ കയറിയിറങ്ങി ഒരെണ്ണം വാങ്ങിച്ചു അവളുടെ സ്നേഹത്തിന്റെ അടയാളം അല്ലേ മൊശമാകരുത് എന്നൊരു തോന്നൽ.നല്ലതു തന്നെ വാങ്ങി.ഇനി ഇതെങ്ങാനും മോശമായിട്ട് പ്രണയം കുളമായാ ഞാൻ തന്നെ കേക്കണം

പിറ്റേന്ന് ആരും കാണാതെ കോണ്ട് കൊടുത്തു .ഇന്നാ നിന്റെ പ്രണയ സമ്മാനം

കൊച്ചേ നിനക്കീ പൈങ്കിളി ലൈൻ ഒന്നും തീരെ ചേരില്ല എനിക്ക് തന്നെ ബോറാകുന്നു നീ ആളെ പറ നമുക്ക് നടപടി ഉണ്ടാക്കാം.കയ്യും കാലും കെട്ടി എട്ടാക്കി മടക്കി ഞാനീ കാൽകീഴിൽ കൊണ്ടിട്ടു തരും

അവളു കുറച്ചു നേരം മിണ്ടാതിരുന്നു

ഡാ നിനക്കറിയോ എന്റെ വലിയ വലിയ ആഗ്രഹങ്ങൾ ഒന്നും ഒരിക്കലും നടക്കാറില്ല അതു കൊണ്ട് തന്നെ എന്റെ ചെറിയ ആഗ്രഹങ്ങൾ നടക്കണം എന്നു ഞാൻ വാശി പിടിക്കാറ്ണ്ട്

ഇതെന്റെ ചെറിയ ആഗ്രഹാ.ഒരു കുഞ്ഞു സ്വപ്നം കുറച്ചു നാളായി മനസ്സിൽ കൊണ്ട് നടക്കുന്നത്

എടീ കള്ള നസ്രാണി ഗജ ഫ്രോഡേ ഇതത്ര കുഞ്ഞ് പൂതി ഒന്നുമല്ല

അപ്പൊ വല്ല്യ ആഗ്രഹം എന്താ അതാദ്യം കേക്കട്ടേ. ഈ ചാച്ചൻ ഉള്ളപ്പൊ നീ എന്തിനാ പേടിക്കണേ പറ

എന്റെ കണ്ണുകളിൽ നോക്കിയാ അവളത് പറഞ്ഞത്

നിന്റെ കൂടെ ഒരു ജീവിതം.

ഹേയ് നീ പേടിക്കണ്ടടാ അതു നടക്കില്ലാന്ന് നിന്നേക്കാൾ നന്നായി എനിക്കറിയാം. അതാ നിന്റെ കയ്യീന്ന് ഈ ദിവസം ഒരു സമ്മാനം വാങ്ങണം തോന്നിയത്.നീയായി വാങ്ങിതരില്ല അറിയാം അതു കൊണ്ടെന്താ ഇപ്പൊ എന്റെ ആഗ്രഹം നടന്നില്ലേ എപ്പടീ എന്റെ തല

ദാ ഇതു ഞാൻ സൂക്ഷിച്ചു വെക്കും എന്നും നിന്റെ ഒരോർമ്മക്ക്.പ്രണയം ആയിരുന്നോ എന്ന് എനിക്കേ നിശ്ചയല്ല്യാത്ത ഒരു സ്നേഹത്തിന്റെ ഓർമ്മക്ക്.

ഇതു പറയുമ്പൊ അവളുടെ കാലുകൾ ചിത്രം ഒന്നും വരച്ചിരുന്നില്ല കണ്ണുകളിൽ തിരയിളക്കങ്ങളും ഇല്ല.എന്തോ ഒന്ന് നേടിയതിന്റെ സന്തോഷവും എന്നെ ഒന്നു ഷോക്കടിപ്പിച്ചതിന്റെ കുസ്രുതിയും മാത്രം

പറഞ്ഞതൊന്നും ദഹിക്കാതെ വായും പൊളിച്ചു നിക്കുന്ന എന്നെ വിട്ട് അവളു തിരിഞ്ഞു നടന്നു

അപ്പൊ മനസ്സിൽ ഒന്നേ വന്നുള്ളൂ, ഈശ്വരാ അറിഞ്ഞിരുന്നേൽ സ്നേഹത്തോടെ എന്നൊരു വാക്കെങ്കിലും എഴുതി ഇടാമായിരുന്നു എനിക്കാ സമ്മാനപ്പൊതിയിൽ

വർഷങ്ങൾക്കപ്പുറം ഒരുപാട് ഫെബ്രുവരി 14 കൾ കഴിഞ്ഞു

അവളുടെ തല്ലകൊള്ളിതരത്തിനൊക്കെ കുട പിടിക്കുന്ന നല്ലൊരുത്തനെ തന്നെ കെട്ടി കുഞ്ഞുങ്ങളുമായി ഒരുപാട് സന്തോഷത്തിൽ കഴിയുന്നു ..ഇന്നവൾ ആ വലിയ ആഗ്രഹത്തിലെ അതിലും വലിയ മണ്ടത്തരം ഓർത്തു ചിരിക്കുന്നുണ്ടാകും.എന്നാലും ഒന്നും തെളിയിക്കാൻ വേണ്ടി അല്ലാതെ കൊടുത്ത ആ സമ്മാനം അവൾ സൂക്ഷിക്കുന്നുണ്ടാവില്ലേ. ഈ ദിവസം അതൊന്നെടുത്തു നോക്കില്ലേ എന്നെനിക്കൊരു വെറും മണ്ടൻ ചിന്ത ....

Monday, January 18, 2010

അപരിചിതർക്കായി ചില പ്രാർഥനകൾ

ഞാന്‍ പ്രീ ഡിഗ്രി പഠിക്കുന്ന കാലം.ജീവിതത്തിന്റെ വഴിത്തിരിവാണ് ചക്കയാണ് മാങ്ങയാണ്‌ എന്നൊക്കെ പറഞ്ഞ് ചെവി തിന്നുതീര്‍ക്കാന്‍ മത്സരം ആണ് അച്ഛനും അമ്മയും.സ്കൂളിന്റെ പടി കാണാത്ത അപ്പൂപ്പന്മാര് വരെ കണ്ടാ ചോദിക്കും എന്തായടാ ഇത്തവണ എന്ട്രന്‍സ് കിട്ടില്ലേ?.പ്രായം നോക്കാതെ തന്തക്കു വിളിക്കാന്‍ തോനുന്ന സന്ദര്‍ഭം.അമ്മക്ക് അന്ന് പത്താം ക്ലാസ്സ് പേപ്പര്‍ വാല്യ്‌വേഷൻ ഉണ്ട് ഒരുപാട് തമാശകള്‍ കേള്‍ക്കാന്‍ സ്കോപ്പുണ്ട്.തിരിച്ചു വന്നു ഇത് ചായയുടെ കൂട്ടത്തില്‍ പലഹാരം ആയി വിളമ്പിയാലെ അമ്മക്ക് സമാധാനം ഉള്ളു .അങ്ങനത്തെ ഒരു ദിവസം അമ്മക്ക് അന്ന് പതിവുള്ള ഒരു ഉഷാറില്ല മൌനം ആണ്

ഹ്മ് എന്ത് പറ്റി ഇന്നൊരു വൊൾട്ടേജ് കുറവ് ?

എടാ ഈ വർഷം എവടേലും ഉരുള്‍പൊട്ടി ഒരുപാട് പേര് മരിച്ചിരുന്നൊ ?

ഞാനൊന്ന് ഞെട്ടി ബയോളജി ടെക്സ്റ്റ്‌ ബുക്ക്‌ ഒഴിച്ച് വേറേ ഒരു വകയും തലയില്‍ കയറ്റില്ല എന്ന് വാശി ഉള്ള കൂട്ടത്തില്‍ ആണല്ലോ.

ഇപ്പൊ എന്നാ പറ്റി ഒരു പൊതു വിജ്ഞാന ദാഹം?

അതല്ലടാ ഇന്ന് ഒരുത്തന്റെ പേപ്പറില്‍ ഉള്ളിലെ പേജ് മുഴുവന്‍ കഥ ആയിരുന്നു. ഉരുള്‍പൊട്ടി വീട് പോയി അച്ഛന്‍ മരിച്ചു അമ്മയുടെ നടുവ് ഒടിഞ്ഞു പെങ്ങളെ കാണാതായി എല്ലാം നഷ്ട്ടമായി പഠിക്കാന്‍ പറ്റിയില്ല എന്നെ ജയിപ്പിക്കാന്‍ ഉള്ള മാര്‍ക്ക്‌ ഇട്ടു തരണം എന്നൊക്കെ പറഞ്ഞ്. മഷി ഇട്ടു നോക്കിട്ടും 10 മാര്‍ക്ക് ഇട്ടു കൊടുക്കാന്‍ ഒരു വഴിം ഞാന്‍ കണ്ടില്ല

ഹ അത് ചുമ്മാ നമ്പര്‍ അല്ലെ എന്റെ ടീച്ചറേ അതിനാണോ ഈ മൂഡ്‌ ഔട്ട്

അതല്ലടാ പിന്നത്തെ പേജില്‍ അവന്‍ പടം വരച്ചു വെച്ചിരിക്കുന്നു

പിന്നെന്താ പടത്തിന് ഒരു 10 മാര്‍ക്ക് കൊടുക്കാമല്ലോ

ഹ നീ ചുമ്മാ തോക്കില്‍ കയറാതെ. ആദ്യത്തെ പേജില്‍ അവന്‍ കസേരയുടെ മുകളില്‍ കയറി ഫാനില്‍ കുരുക്കിടുന്ന പടം അടുത്ത പേജില്‍ കുരുക്കു കഴുത്തില്‍ ഇടുന്ന പടം അടുത്തതില്‍ കസേര വീണു കിടക്കുന്നു അവന്‍ തൂങ്ങി നിക്കണ പടം. താഴെ ഇങ്ങനേം ഇതിന്റെ ഉത്തരവാദി ടീച്ചര്‍ ആവരുത് .എനിക്കറിയാം ഇ പേപ്പറില്‍ ജയിക്കാന്‍ ഉള്ള മാര്‍ക്ക്‌ ഇടാന്‍ വഴിയില്ല എന്ന് എന്നാലും ദൈവം പോലും ശിക്ഷിച്ച എന്നെ രക്ഷിക്കാന്‍ ടീച്ചര്‍ക്ക്‌ മനസ്സ് ഉണ്ടാവണം .ഞാന്‍ എന്നും ടീച്ചറിനു വേണ്ടി പ്രാര്തിക്കും.

അമ്മയുടെ സൌണ്ട് കുറയുന്നത് കേട്ടപ്പഴേ എനിക്ക് മനസ്സിലായി എന്തായിരിക്കും ചെയ്തിരിക്കുക എന്ന്. ഒന്ന് കുടയാന്‍ കിട്ടിയ ചാന്‍സ് അല്ലെ മുതലാക്കാം എന്ന് ഞാനും കരുതി .അമ്മയുടെ ഏറ്റവും വല്ല്യ വീക്നെസ് ആണ് ജോലിയും അതില്‍ ഒരു പുലിയാണ് എന്ന വിചാരവും.എങ്ങാനും ഏതേലും പൂര്‍വ്വ വിദ്യാര്‍ഥിയുടെ കത്തോ ഫോണോ വന്നാല്‍ പിന്നെ ഒന്നും പറയണ്ടാ കോളാണ് ചരിത്രം പറഞ്ഞ് കൊലവിളിക്കും എങ്കിലും അന്ന് എന്ത് ചോദിച്ചാലും കിട്ടുന്ന ദിവസമാണ്

ഓ അത് വെറുതെ പറ്റിക്കാൻ പറഞ്ഞതല്ലേ അമ്മ മാര്‍ക്കൊന്നും ഇട്ടു കൊടുക്കാഞ്ഞത് നന്നായി

ഇങ്ങനെ എല്ലാവരും ഓരോ കഥയും ആയി വന്നു ജയിക്കാന്‍ ഉള്ള മാര്‍ക്ക്‌ വാങ്ങ്യാല്‍ പിന്നെ ഞങ്ങളെ പോലെ കഷ്ടപ്പെട്ട് ജയിക്കണവര്‍ക്ക് എന്താ ഒരു വില

എങ്ങാനും ജയിപ്പിച്ചു വിട്ടിരുന്നേൽ ‍ അമ്മ വല്ല്യ ഒരു മണ്ടത്തരം ചെയ്തേനെ

ഓരോ ഡയലോഗിലും മുഖം കുനിഞ്ഞു കുനിഞ്ഞു വരുന്നു

ഹ പോട്ടെ അവനൊന്നും അങ്ങനെ ജയിക്കാന്‍ പാടില്ല.അമ്മ കുറച്ച് അവില് നനക്ക് എനിക്ക് വിശക്ക്ണു

അല്ലടാ ഞാന്‍ 10 മാര്‍ക്ക് ഇട്ടു കൊടുത്തു പാവം പറഞ്ഞത് ഒക്കെ സത്യാവും എനിക്കുറപ്പാ

എന്തുട്ട് ?അമ്മക്കെന്താ ഭ്രാന്താ വെറുതെ ജയിപ്പിക്കേ ഒരാളെ.ഞാന്‍ ഒരു നാടകനടന്റെ ശൈലി കടം എടുത്തു അമ്മ എന്ത് അന്ന്യായ കാണിച്ചെ ?

അതോടെ അമ്മയുടെ കണ്ട്രോളിന്റെ നെല്ലി പലക വീണു.നീ അങ്ങനിപ്പോ എന്നേ ചോദിയ്ക്കാന്‍ ആയിട്ടില്ല്യ ഞാന്‍ എനിക്ക് ശെരി തോന്നീത് ചെയ്തു അവന്‍ ചോദിക്കാൻ‍ വന്നിരിക്കണ്.

ടീച്ചര്‍ എന്റെ മുന്നില് ഒരു കുട്ടിയായി.

ഇന്ന് ചായേം ഇല്ല്യ പലഹാരോം ഇല്ല്യ ഞാന്‍ കിടക്കാന്‍ പോണു എന്നെ വിളിക്കേം വേണ്ട എന്നിട്ട് കാറ്റ് പോലെ ഒരു പോക്ക് .

ഞാന്‍ അത്രേം പ്രദീക്ഷിച്ചില്ല കളി കാര്യമായി.വെറുതേ ഒരു ചെകുത്താൻ കാരണം ഇന്നത്തെ ചായേം മുടങ്ങി എനിക്കും ഇത്തിരി സങ്കടം വന്നു .

ഒരു 9 മണി ആയപ്പോ അച്ഛന്‍ കയറി വന്നു .അമ്മയുടെ മൂഡ്‌ മുമ്പേ മനസ്സിലാക്കുന്ന എന്തോ ടെലിപ്പതി പുള്ളിക്കരന്റെല് ഉണ്ട് തൊനുനൂ അങ്ങനത്തെ ദിവസം കറക്റ്റ് സോപ്പിടാന്‍ എന്തേലും കയ്യിലുണ്ടാവും.കയറി വന്ന പാടെ മുറിയില്‍ ഒന്നും ലൈറ്റ് ഇല്ല അടുക്കളയില്‍ ആളും ഇല്ല അപകടം മണത്തു നേരെ എന്റടുത്തു വന്നു

ഇന്നെന്താടാ കേസ് പിള്ളേര് ടീച്ചറെ തല്ലിയോ അതോ ടീച്ചറ് പിള്ളേരെ തല്ല്യോ ?

ഞാന്‍ കാര്യത്തിന്റെ കിടപ്പ് വശം പറഞ്ഞ്

നിന്നെ കൊണ്ട് തോറ്റല്ലോടാ വായിലെ നാവു നിനക്ക് ഒന്ന് അടക്കി വെക്കരുതൊ ഇശ്വര ഇന്ന് ഞാൻ അടുക്കളയിൽ കയറണൊ.ശെരി ഞാന്‍ ഡാമേജ് കണ്ട്രോള്‍ തുടങ്ങാന്‍ പോകുന്നു മര്യാദക്ക് കൂടെ നിന്നോണം ഇല്ലേ ഇന്ന് ചോറും ഇല്ല്യാ നിനക്ക്.

അച്ഛന്‍ അകത്തു ചെന്നൂ.ഇന്നെന്താ ഇവടെ തീനും കുടിയും ഒന്നുല്ല്യേ ?.എടീ ഇങ്ങു വന്നെ ഞാന്‍ കല്ലുമ്മക്കായ പാര്‍സല്‍ കൊണ്ട് വന്നിട്ടുണ്ട്.കല്ലുമ്മക്കായ എന്നു കേട്ടതോടെ ടീച്ചർ ഊണുമുറിയിൽ ഹാജരായി

ഇന്നെന്താ പ്രശ്നം അത് പറയു ?അമ്മ കാര്യം പറഞ്ഞു .ഉടനെ വിളി ഡാ നീ ഇങ്ങു വന്നെ.ഞാന്‍ ചെന്ന്

നീ ഇന്ന് അമ്മയെ ഇട്ടിപ്പിടി കാട്ടി പറയ്ണ്ണ്ടല്ലൊ.ത്ര്പ്പുത്രൻ പറഞ്ഞാ കേൾക്കില്ല്യാന്നുള്ളത് പോട്ടേ പോരാത്തതിന് ചോദ്യം ചെയ്യാ കളിയാക്കാ.നീ അത്ര വല്ല്യാളാവണ്ടാ ക്ഷമ പറയടാ

അതല്ലച്ചാ ഞാനമ്മ മണ്ടത്തരം ചെയ്തു എന്നേ പറഞ്ഞുള്ളൂ

കഴുതേ നിന്നെ പോലെ പഠിക്കാതെ തല തിരിഞ്ഞ് നടക്കണ മകനുള്ള ഏതൊരമ്മയും അങ്ങനേ ചെയ്യൂ.അമ്മ ചെയ്തതിൽ‍ എന്താടാ തെറ്റ് പറ

തെറ്റൊന്നുല്ല്യ എന്നാലും

എന്തുട്ട് എന്നാലും ഇനി മിണ്ട്യാ നീ മേടിക്കും.ആ ചെറുക്കൻ എഴുതിയത് സത്യം തന്ന്യാ ഉരുൾപൊട്ടിയത് ഒരുപാടു പേര് മരിക്കുവേം ചെയ്തു .ആര്‍ക്കും നഷ്ട്ടല്ല്യാതെ ഒരു ജീവൻ രക്ഷിച്ചതില്‍ ഒരു തെറ്റൂല്ല്യ അതിന്റെ പുണ്യം ഒന്നുല്ലേലും നിനക്ക് കിട്ടും അല്ലേ ടീച്ചറേ

അമ്മയുടെ മുഖത്ത് ഒരു 7 തിരി വിളക്കിന്റെ വെട്ടം ഞാനും കുറച്ചില്ല ശകലം നെയ്യ് തന്നെ ഒഴിച്ചു ഹൊ അങനാണേല് അവന്റെ പ്രാർഥന മാത്രം മതി നമ്മളെല്ലാം സ്വർഗ്ഗത്തീ പോകാൻ അതോടെ സംഭവം ശുഭം.

ടാ ഞാൻ ചായ വെക്കട്ടെ ഇന്ന് കുടിച്ചില്ല്യാലൊ ? ഇനിപ്പൊ ചായ വെണ്ടാ എനിക്കു വിശക്ക്ണു

നാഴികക്ക് നാപ്പതു വട്ടം പൊയിരുന്ന് പഠിക്കടാന്ന് മാത്രം പറയണ അമ്മ പിന്നെ പറഞ്ഞ ഡയലോഗിൽ എന്റെ ബൊധം പൊയി

“ എന്നാ ഒരു അര മണിക്കൂര്‍ രണ്ടും പോയി ടീ‍ വി കാണ് അപ്പഴക്കും ഫുഡ്ഡ് റെഡി“.

ഒരു വര്‍ഷം കഴിഞ്ഞു എന്ട്രന്‍സ് ഒന്നും പാസ്സ് ആവാതെ തൊപ്പിയിട്ട എന്നേ പിടിച്ചു അച്ഛന്‍ എഞ്ചിനീയറിംഗ് ന് ചേര്‍ത്തു കാശ് കൊടുത്ത്.ഞാന്‍ നോക്കിയപ്പോ പ്രീ ഡിഗ്രി മാര്‍ക്ക് വെച്ച് എനിക്ക് ആകെ കിട്ടുക ബി എസ്സി മാത്സ് അല്ലേ സ്റ്റാറ്റി ഹോ എന്തായാലും മാത്സ് പഠിക്കാതെ രക്ഷപെട്ടല്ലോ എന്നായിരുന്നു ആശ്വാസം പക്ഷെ ആ ആശ്വാസത്തിന് അധികം ആയുസ്സില്ലാര്‍ന്നു ഡൊണേഷൻ‍ കൊടുത്തു സിലബസ്സ് കയ്യില്‍ കിട്ട്യപ്പോ ഞാന്‍ ഞെട്ടി ആകെ എട്ടു സെമസ്റ്റർ അതില്‍ 5 ലും മാത്സ് അപ്പഴേ അച്ഛന്റെ ഒന്നര ലക്ഷം കട്ടപ്പൊക എന്ന് മനസ്സിലായി .ഞാന്‍ പറഞ്ഞു നോക്കി അച്ഛ ഈ കോളേജ് എന്തോ എനിക്കിഷ്ട്ടായില്ല നമുക്ക് ഒരു വർഷം കൂടി ഒന്ന് ശ്രമിച്ചിട്ട് ചേര്‍ന്ന പോരേ എവടെ കേക്കാന്‍ ആര്‍ക്കു പോയി അച്ഛന് പോയി.

ക്ലാസ്സ്‌ തുടങ്ങി എല്ലാവരും എന്ട്രന്‍സ് ഒക്കെ പാസ്‌ ആയി വന്ന പുലികള്‍ അല്ലെങ്കിൽ എഞ്ചിനീയര്‍ ആയില്ലേ തൂങ്ങിച്ചാകും എന്നു പറഞ്ഞ് കാശു കൊടുത്തു ചേര്‍ന്ന പുലികള്‍ എന്റെ റേയ്ജിൽ‍ ആരും ഇല്ല .രണ്ടാം ദിവസം തന്നെ ഒരുത്തന്‍ വന്നു ചോദിച്ചു

വാട്ടീസ് എഞ്ചിനീയറിംഗ് മീന്‍സ്‌ ഫൊർ യൂ? ഓരോരുത്തരായി പറയുന്നു എനിക്കങ്ങട് പലതും മനസ്സിലായില്ല ചില നിരൂപണം വായിച്ചാ തൊന്നണ പോലെ എല്ലാം വല്ല്യ വല്ല്യ കാര്യങ്ങളാ പക്ഷെ വാലും ഇല്ല തുമ്പും ഇല്ല.എന്റെ ഊഴം വന്നു എനിക്ക് പണ്ടേ വല്ല്യ വര്‍ത്താനം ഇഷ്ട്ടല്ല ഞാന്‍ കാര്യം പറഞ്ഞു

"ഫോര്‍ മി എഞ്ചിനീയറിംഗ് ഈസ്‌ മൈ ഫാദേർസ് 1.5 ലാക്സ് ആന്‍ഡ്‌ എ ഡിഗ്രി" .നാളത്തെ എഞ്ചിനീയര്‍മാരെ കണ്ട് കുളിരു കോരി ലമ്പമായി നിന്ന സാറിന്റെ രോമങ്ങൾ എല്ലാം അതോടെ ഒറ്റയടിക്കു സമാന്തരമായി എന്റെ ശെനിദശയും തുടങ്ങി

അങ്ങനെ വര്‍ഷങ്ങള്‍ കടന്നു പോയി മറ്റെല്ലാ വിഷയവും എക്സാമിനു മുമ്പുള്ള ഒരു 48 മണിക്കൂറില്‍ കുത്തി ഇരുന്നു ഒരു കര പറ്റിച്ചു പക്ഷെ കണക്ക് മാ‍ത്രം എന്റെ കണക്ക് കൂട്ടൽ തെറ്റിച്ചു. അങ്ങനെ നാലാം വർഷം മൊത്തം 5 മാത്സും കിടപ്പുണ്ട് ജയിക്കാന്‍ .ഇതിനിടയില്‍ ജയിക്കാന്‍ പല വഴിയും നോക്കി പേപ്പര്‍ ചേസിങ്ങിന് വരെ കാശു കൊടുത്തു നടന്നില്ല .

ഇനി കളിച്ചാല്‍ പിടുത്തം വിടും പ്രീ ഡിഗ്രീ മാത്രം ആവും കയ്യില്‍ എന്ന് ഓർമ്മ വന്നത് അവസാന സെമ്മിലാ.പിന്നെ ഇരുന്നു മാത്സ് പഠിക്കാന്‍ ഞാനും നമ്പർ 10 AS ബീഡിയും മാത്സും മാത്രമായ ഉറക്കമില്ലാത്ത രാത്രികള്‍.കാലത്ത് നാലു വർഷം ജൂനിയർ ആയവന്റെ അടുത്ത് വരെ പോയി ഇരുന്ന് സംശയങ്ങൾ തീർക്കും.കാലത്തും ഉച്ചക്കും എന്ന രീതിയില്‍ അടുത്തടുത്താണ് എല്ലാ മാത്സും വരിക എന്നാലും എഴുതി


അവസാനം റിസള്‍ട്ട്‌ വന്നു.ഫസ്റ്റ് മാത്സ് മാത്രം വിജയകരമായി പൊട്ടി .അതിലാണേല്‍ എനിക്ക് ഇന്റെര്‍ണല്‍ മാര്‍ക്ക്‌ വെറും 7 സാധാരണ ഇന്റെര്‍ണല്‍ മാര്‍ക്ക്‌ ഒരിക്കലും 15 ൽ കുറയില്ല പിന്നെ ജയിക്കാന്‍ 35 മാര്‍ക്ക്‌ വാങ്ങിയാല്‍ മതി.ഒരു 30 നു മുകളിൽ കിട്ട്യാല്‍ പാസ്‌ ആക്കി വിടുകയും ചെയ്യും പക്ഷെ എനിക്കു ജയിക്കണേൽ 43 തികച്ചും വേണം കിട്ടിയത് 35 മാർക്ക്.

പാസ്സായില്ല എന്ന് അമ്മയോട് പറഞ്ഞാ സഹിക്കില്ല പോരാത്തതിന് അച്ഛനാണേൽ ജയവും തൊൽവിയും ഒന്നും ഇല്ലാത്ത ലോകത്ത് എത്തി.അങ്ങനെ ഞാന്‍ അമ്മയുടെ മുന്നിലും നാട്ട്കാരുടെ മുമ്പിലും പാസ്സായി കൊയമ്പത്തൂര് തന്നെ ഒരു കമ്പനീൽ ട്രെയിനീ ആയി ജോലിക്ക് കയറി ആദ്യത്തെ 6 മാസം സാലറി കമ്മിയാണ് അത് കഴിഞ്ഞ മുറ്റാണ് നേരത്തെ പറഞ്ഞ പോലെ അമ്മക്ക് ലോകത്തിന്റെ സ്പന്ദനം ജന്തുശാസ്ത്രം മാത്രമായതു കൊണ്ടു കാര്യങ്ങൾ എനിക്കു വളരെ എളുപ്പം.അങ്ങനെ വീട്ടില്‍ പറയതെ ഞാന്‍ അവിടെ തന്നെ നിന്ന് മാത്സ് പഠനം തുടര്‍ന്നു. അത്യാവശ്യം പ്ലേയ്സ്മെന്റ് തരികിട ഒക്കെ ആയി ചോറിനും മറ്റും കാശു ഒപ്പിച്ചു.എന്നാലും തീരെ പട്ടിണി ആയ വീട്ടില്‍ ചെല്ലും പേഴ്സ് എടുത്ത് മേശപ്പുറത്ത് ഇടും തിരിച്ചു പൊകുമ്പൊ എന്നൊട് പറയാതെ തന്നെ അമ്മ വെച്ച 500 ന്റ് നോട്ടുകൾ ഉണ്ടാകും അതിൽ.

അങ്ങനെ വീണ്ടും മാത്സ് പരീക്ഷ എത്തി എനിക്ക് ജയിച്ചെ മതിയാകു എഞ്ചിനീയര്‍ ആവാനല്ല പക്ഷെ അമ്മയെ ഫേസ് ചെയ്യാൻ എനിക്ക് ജയ്യിക്കണം.ഞാന്‍ അത്യാവശ്യം പഠിച്ചിട്ടുണ്ട് ജയിക്കാതിരിക്കാന്‍ വഴി ഇല്ല.പേപ്പര്‍ കണ്ടപ്പൊ എന്റെ മനസ്സ് തകര്‍ന്നു ഇതുവരെ കണ്ടതിൽ‍ ഏറ്റവും ടഫ് അയ പേപ്പര്‍.അപ്പൊ തന്നെ പഠിച്ചത് പലതും മറന്നു .എഴുതി കഴിഞ്ഞു ഞാന്‍ കണക്കു കൂട്ടി 35 കിട്ടനുള്ളത് ഉണ്ട് പക്ഷെ 43 കിട്ടാന്‍ വഴി ഇല്ല .ഇനി ഒരിക്കല്‍ കൂടി ഈ പേപ്പര്‍ എഴുതാന്‍ വയ്യ പിന്നെ മനസ്സില്‍ ഒന്നേ വന്നുള്ളൂ അത് താഴെ പേപ്പറീന്റെ മൂലയിൽ കുറിച്ചു

"ഡിയര്‍ സര്‍ ഫോര്‍ ലാസ്റ്റ് ഫ്യു ഇയേർസ് യൂ ആർ ഗിവിംഗ് മി 35 മാര്‍ക്സ് ആന്‍ഡ്‌ ഐ അം വെരി മച്ച് താങ്ക്ഫുൾ ഫോര്‍ ദാറ്റ്‌ ബട്ട് മൈ ഇന്റെര്‍ണല്‍ മാര്‍ക്ക്‌ ഈസ്‌ ഒണ്‍ലി 7.സൊ മാര്‍ക്ക്‌ നീഡെഡ് റ്റു പാസ്സ് 43.ലാസ്റ്റ് ചാൻസ് ഹെല്പ് മി .മൈ പ്രയേർസ് വില്‍ ബി വിത്ത്‌ യു ആൾവേയ്സ്“

എഴുതി കഴിഞ്ഞു നേരെ ബാറില്‍ പോയി വയറു നിറയുന്ന വരെ കുടിച്ചു.പഴയ ഓര്‍മ്മകള്‍ പഴയ എന്റെ തന്നെ വാക്കുകള്‍ തികട്ടി വരുന്നു അവനൊന്നും അങ്ങനെ ജയിക്കാന്‍ പാടില്ല.അവനവനോട് തന്നെ പുച്ഛം തോനുന്നു.6 മാസം ഉണ്ടാക്കിയ നോട്ടും ടെക്സ്റ്റ്‌ ഉം ഒക്കെ അവടെ തന്നെ ഒരു പയ്യന് കൊടുത്തു ഇത് നീ എടുത്തോ അവനൊന്നും മനസ്സിലായില്ല.

ഒരു മാസം കഴിഞ്ഞു റിസൾട്ട് വന്നു.മാർക്കിന്റ് കോളത്തില്‍ 50.എക്സ്റ്റേർണൽ കറക്ക്റ്റ് 43.നെറ്റിൽ റിസൾട്ട് വായിച്ച് ഞാൻ വീടെത്തി.ആ വർഷം ആ പരീക്ഷയിലെ പാസ്സ് പേർസ്ന്റേജ് വെറും 28.സന്തൊഷം പങ്കുവെക്കാൻ ആളില്ലാ.അമ്മയെ കണ്ടതും കണ്ണ് നിറഞ്ഞു .

നിന്നൊട് ഞാൻ ഒരു നൂറു പ്രാവശ്യായി പറയ്ണു ഇങനെ സ്പ്പീഡില് വണ്ടി ഓടിക്കരുത്ന് നോക്ക് കണ്ണ് വരെ നിറഞ്ഞിരിക്ക്ണു

അത് കള നമുക്ക് നാളെ ഗുരുവായൂരു പോണം.അമ്മ ഞെട്ടി എന്താപ്പൊ ഒരു ഭക്തി അല്ലേ വിളിച്ചാ വരാത്തവനാണല്ലൊ.

ഒരു പ്രാർഥനയുടെ കടം എന്ന് ഞാൻ പറഞ്ഞില്ല.